
തുമ്പച്ചെടി തോരനുണ്ടാക്കി കഴിച്ച സ്ത്രീ ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ചേർത്തല എക്സ്റേ കവലക്ക് സമീപം ഡിവി നിവാസിൽ നാരായണന്റെ ഭാര്യ ജെ. ഇന്ദു (42) ആണ് മരിച്ചത്. ഭക്ഷ്യ വിഷബാധയാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഔഷധച്ചെടിയെന്ന് കരുതി തുമ്പകൊണ്ട് തോരൻ പാകം ചെയ്ത കഴിച്ചത്. തുടർന്നാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച പുലർച്ചെ 3ന് ചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട്, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ദുവിന്റെ പിതാവിനും ഇതേ തുമ്പപ്പൂ തോരൻ കഴിച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും ബന്ധുക്കൾ പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്മാർട്ടത്തിനു ശേഷം ഇന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.