
ഡൽഹിയിൽ ആം ആദ്മി സർക്കാരിനെ പിരിച്ചുവിടണമെന്ന ബിജെപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി എഎപി നേതാക്കൾ. കെജ്‌രിവാൾ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് മന്ത്രി അതിഷി മർലേന ആരോപിച്ചു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ബിജെപിയുടെ ഭയമാണ് ഇതിന് പിന്നിലെന്ന് രാജ്യസഭാ എംപി സഞ്ജയ് സിംഗും ആരോപിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായതിനെ തുടർന്ന് ഡൽഹിയിൽ ഭരണഘടനാ പ്രതിസന്ധി ഉണ്ടായെന്നായിരുന്നു ബിജെപിയുടെ പക്ഷം. പിന്നാലെ എഎപി സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ രാഷ്ട്രപതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസം 31ന് പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു എംഎൽഎമാരുടെ സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചത്. ധനകാര്യ കമ്മീഷൻ രൂപീകരണത്തിൽ ഡൽഹി സർക്കാരിൻ്റെ പരാജയം ഉൾപ്പെടെ ബിജെപി നേതാക്കൾ ചൂണ്ടികാട്ടി. മെമ്മോറാണ്ടം രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് എഎപി നേതാക്കൾ വിമർശനം ഉന്നയിച്ചത്. പിൻവാതിലിലൂടെ കെജ്‌രിവാൾ സർക്കാരിനെ പുറത്താക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മന്ത്രി അതിഷി മെർലേന ആരോപിച്ചു. നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിലെ പരാജയം ഒഴിവാക്കാനുള്ള ഗൂഢാലോചനയാണിതെന്നും മന്ത്രി ആരോപിച്ചു. വേഗത്തിൽ തോൽക്കണമെന്ന് ബിജെപിക്ക് തോന്നുന്നുണ്ടെങ്കിൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി നാളെ തന്നെ പ്രഖ്യാപിക്കണമെന്ന് എഎപി എംപി സഞ്ജയ് സിംഗും പരിഹസിച്ചു.