
സാമ്പത്തിക തട്ടിപ്പ് കേസിൽ ആം ആദ്മി പാർട്ടിയുടെ എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്‌തു. ഡൽഹിയിൽ എംഎൽഎ അമാനത്തുള്ള ഖാൻ്റെ ഓഖ്‌ലയിലെ വസതിയിൽ ഇഡി നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിലും വസ്തുവകകൾ പാട്ടത്തിനെടുത്തതിലും ക്രമക്കേട് നടന്നുവെന്നതാണ് എംഎൽഎയ്ക്കെതിരെയുള്ള കേസ്.
തന്നെ അറസ്റ്റ് ചെയ്യാൻ ഇ.ഡി ഉദ്യോഗസ്ഥർക്ക് പദ്ധതിയുണ്ടെന്ന് സംശയിക്കുന്നതായി ഖാൻ എക്സിൽ പങ്കുവെച്ച ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞിരുന്നു. "ഒരു തെരച്ചിലിൻ്റെ പേരിൽ എന്നെ അറസ്റ്റ് ചെയ്യാൻ ഇഡി ടീം വന്നിരിക്കുന്നു. എൻ്റെ ഭാര്യാമാതാവ് ഒരു കാൻസർ രോഗിയാണ്. അവർക്ക് നാല് ദിവസം മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. അവരും എൻ്റെ വീട്ടിലാണ്. ഇക്കാര്യം ഇ.ഡിയെ അറിയിച്ചിരുന്നുവെന്നും ," അമാനത്തുള്ള ഖാൻ പ്രതികരിച്ചിരുന്നു.
"കള്ളക്കേസുകൾ ചുമത്തി രണ്ട് വർഷമായി അവർ എന്നെ ഉപദ്രവിക്കുന്നു. പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇഡി ഞങ്ങളുടെ പാർട്ടിയെ മുഴുവൻ ഉപദ്രവിക്കുകയാണ്. എഎപിയെ തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ ജനങ്ങളോട് അഭ്യർഥിക്കുകയാണ്." ഓഖ്‌ലയിലെ ജനങ്ങൾ വിഷമിക്കേണ്ടതില്ല. ഞങ്ങൾ ഭയപ്പെടില്ല. ഈ അവസരത്തിൽ നിങ്ങൾ ഏൽപ്പിച്ച എല്ലാ ജോലികളും പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതായും അമാനത്തുള്ള ഖാൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എംഎൽഎയുടെ വസതിയിൽ ഇഡി പരിശോധന നടത്തിയതും അമാനത്തുള്ള ഖാൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.