വഖഫ് ഭേദ​ഗതി ബിൽ: കോൺഗ്രസിന് പിന്നാലെ AAPയും, AIMIM ഉം സുപ്രീം കോടതിയിൽ

കോൺഗ്രസിന് പിന്നാലെ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനും, ഒവൈസിയുടെ എഐഎംഐഎമ്മുമാണ് ഹർജി സമർപ്പിച്ചത്
വഖഫ് ഭേദ​ഗതി ബിൽ: കോൺഗ്രസിന് പിന്നാലെ AAPയും, AIMIM ഉം സുപ്രീം കോടതിയിൽ
Published on

വഖഫ് നിയമ ഭേദ​ഗതി ബിൽ പാസാക്കിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസിന് പിന്നാലെ എഎപിയും, എഐഎംഐഎമ്മും സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് ലോക്സഭയിലെ കോൺ​ഗ്രസ് വിപ്പായ മുഹമ്മദ് ജാവേദ് ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനുപിന്നാലെ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനും, ഒവൈസിയുടെ എഐഎംഐഎമ്മുമാണ് ഹർജി സമർപ്പിച്ചത്.

ഈ ഭേദഗതി മുസ്ലിങ്ങളുടെ മതപരവും സാംസ്കാരികവുമായ സ്വയംഭരണാവകാശം കുറയ്ക്കുമെന്ന് ആം ആദ്മി പാർട്ടി എംഎൽഎ ഹർജിയിൽ പറഞ്ഞു. സർക്കാരിന്റെ ഇടപെടൽ ന്യൂനപക്ഷങ്ങളുടെ മതപരവും ജീവകാരുണ്യ സ്ഥാപനങ്ങളും കൈകാര്യം ചെയ്യാനുള്ള അവകാശങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും എംഎൽഎ വാദിച്ചു. വഖഫ് ഭേദഗതി ബിൽ ഭരണഘടനാ സാധുതയെ വെല്ലുവിളിച്ചുകൊണ്ട്, നിയമനിർമ്മാണം, സമത്വം, സ്വാതന്ത്ര്യം, മതകാര്യങ്ങൾ കൈകാര്യം ചെയ്യൽ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


"ബിജെപി പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിക്കുന്നത് രാജ്യത്തെ പരിഷ്കരിക്കാനല്ല,മറിച്ച് മുസ്ലീങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും ഇല്ലാതാക്കാനും എടുത്തുകളയാനുമാണ്. നിയമം നടപ്പിലാക്കുന്നതിലൂടെ നിങ്ങൾ മുസ്ലിങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയാണ്",ഒവൈസി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ, നിയമം മുസ്ലീം സ്ത്രീകൾക്ക് ഗുണം ചെയ്യുമെന്നും വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യത ഉറപ്പാക്കുമെന്നുമാണ് സർക്കാരിൻ്റെ വാദം. ഇരുസഭകളും പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകാരത്തിനായി അയക്കും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ നിയമം ഇല്ലാതാകും. ഇതിനെതിരെയാണ് പ്രതിപക്ഷ കക്ഷികൾ രാജ്യത്തെ പരമോന്നത നീതിന്യായ സംവിധാനത്തെ സമീപിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com