സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചന ഉത്തരവ് ഉടൻ ലഭിക്കും; പ്രതീക്ഷയോടെ കുടുംബം

മോചനം സാധ്യമാകുന്നതോടെ പത്ത് ദിവസത്തിനകം റഹീം വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം
അബ്ദുൽ റഹീം
അബ്ദുൽ റഹീം
Published on
Updated on

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടന്‍ സാധ്യമായേക്കും. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ലഭിച്ചേക്കും. കഴിഞ്ഞ 18 വർഷമായി വധശിക്ഷ  കാത്ത് ജയിലിൽ കഴിയുകയായിരുന്നു റഹീം. മോചനം സാധ്യമാകുന്നതോടെ പത്ത് ദിവസത്തിനകം റഹീം വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

2006 ൽ റിയാദിൽ ഡ്രൈവിംഗ് ജോലിക്കെത്തിയ അബ്ദുൽ റഹീം, സ്പോൺസറുടെ മകനായ അനസ് അൽശഹ്‌രിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജയിലിലാവുന്നത്. ദയാധനമായി 34 കോടിയിലേറെ രൂപ കൊല്ലപ്പെട്ട അനസിൻ്റെ കുടുംബത്തിന് നൽകിയതോടെയാണ് റഹീമിന് മാപ്പ് നൽകിയത്. ഇതോടെ റിയാദ് ക്രിമിനൽ കോടതി റഹീമിൻ്റെ വധശിക്ഷ റദ്ദാക്കി ഉത്തരവ് ഇറക്കുകയായിരുന്നു.

ഉത്തരവ് ഗവർണറേറ്റിനും പബ്ലിക് പ്രോസിക്യൂഷനും കോടതി കൈമാറി. ഇതോടെ അടുത്ത കോടതി സിറ്റിംഗിൽ മോചനം സംബന്ധിച്ച് അന്തിമ വിധി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. പത്ത് ദിവസത്തിനകം റഹീമിന് വീട്ടിലെത്താൻ സാധിക്കും. നീണ്ട 18 വർഷത്തിന് ശേഷം മകനെ കാണാൻ കാത്തിരിക്കുകയാണ് റഹീമിൻ്റെ മാതാവും കുടുബാംഗങ്ങളും.

News Malayalam 24x7
newsmalayalam.com