കാനഡയില്‍ ഇന്ത്യക്കാര്‍ അടക്കം 70,000ത്തോളം വിദേശ വിദ്യാര്‍ഥികളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍; പ്രതിഷേധം കനക്കുന്നു

സെപ്തംബര്‍ 26 ഓടെ നയം നടപ്പിലാക്കാനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ തീരുമാനം.
കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ പ്രതിഷേധം
കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ പ്രതിഷേധം
Published on
Updated on

കാനഡയിലെ പുതിയ കുടിയേറ്റ നയം നടപ്പിലാക്കുന്നതോടെ ഇന്ത്യക്കാരടക്കം 70,000ത്തോളം വരുന്ന വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്ത് നിന്ന് പുറത്തു പോവേണ്ടതായി വരുമെന്ന് റിപ്പോര്‍ട്ട്. സ്ഥിര താമസത്തിനുമുള്ള പെര്‍മിറ്റ് 25 ശതമാനമാക്കി വെട്ടിക്കുറച്ചതും വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്തിയതുമാണ് വിദേശ വിദ്യാര്‍ഥികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കാന്‍ കാരണമായിരിക്കുന്നത്.

വിദേശികളായ താത്കാലിക താമസക്കാരുടെ എണ്ണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ക്രമാതീതമായി ഉയര്‍ന്നതും രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ക്രമാതീതമായി വര്‍ധിച്ചതുമാണ് സര്‍ക്കാരിനെ ഇത്തരമൊരു നീക്കത്തിലേക്ക് എത്തിക്കാന്‍ പ്രേരിപ്പിച്ചത്. രണ്ട് മാസത്തിനുള്ളില്‍ 6.4 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടിയേറ്റ നയത്തിലെ മാറ്റത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അടക്കം കാനഡയുടെ വിവിധ പ്രദേശങ്ങളില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. കാനഡയിലെ പ്രിന്‍സ് എഡ് വാര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലും ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രദേശങ്ങളിലും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധിക്കുന്നത്.

വിദ്യാര്‍ഥികളുടെ അഭിഭാഷക സംഘടനയായ നൗജവാന്‍ സ്‌പോര്‍ട്ട് നെറ്റ് വര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുന്നതോടെ നിരവധി ബിരുദധാരികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ കാനഡയില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരും. സെപ്തംബര്‍ 26 ഓടെ നയം നടപ്പിലാക്കാനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ തീരുമാനം.

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസെന്‍ഷിപ്പ് കാനഡ പ്രകാരം 2022ല്‍ 5.51 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികൾ കാനഡയില്‍ എത്തിയെന്നാണ് കണക്ക്. ഇതില്‍ 41 ശതമാനം (ഏകദേശം 2.264 ലക്ഷം പേര്‍) ഇന്ത്യക്കാരാണെന്നുമാണ് കണക്ക്. ഇന്ത്യയ്ക്ക് പുറമെ ഫിലിപ്പൈന്‍സ്, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്ക് പഠിക്കാനായി വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 3.19 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയിലുണ്ടെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ നയം നടപ്പാക്കുന്നത് ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് എത്തിയ വിദ്യാര്‍ഥികളെ വലിയ രീതിയില്‍ തന്നെയായിരിക്കും ബാധിക്കുക.

കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന താത്കാലിക വിദേശ ജോലിക്കാരുടെ എണ്ണം കുറയ്ക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഇതും കാനഡയില്‍ പാര്‍ട്ട് ടൈം ജോലികളും മറ്റും ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. കാനഡയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ടാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് കരുതുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com