
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് അവസാനത്തോടെ ലാ നിനയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും ഇന്ത്യ കാലാവസ്ഥ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഉയർന്ന സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
ALSO READ : ചൂരൽമല ഉരുൾപൊട്ടൽ: ഉറ്റവരെ കാത്ത് പളനിസ്വാമി
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിൽ ഇന്ത്യയിൽ പെയ്യുന്ന മഴ ദീർഘകാല ശരാശരിയായ 422.8 മില്ലിമീറ്ററിൻ്റെ 106 ശതമാനമായിരിക്കുമെന്ന് ഐഎംഡി അറിയിച്ചു. രാജ്യത്ത് ഇതുവരെ 453.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്, ജൂൺ 1 മുതൽ സാധാരണ 445.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
വടക്കുകിഴക്കൻ, അതിനോട് ചേർന്നുള്ള കിഴക്കൻ ഇന്ത്യ, ലഡാക്ക്, സൗരാഷ്ട്ര, കച്ച്, സെൻട്രൽ, പെനിൻസുലർ ഇന്ത്യയുടെ പോക്കറ്റുകൾ എന്നിവിടങ്ങളിൽ സാധാരണയിലും താഴെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര ഒരു ഓൺലൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പടിഞ്ഞാറൻ ഹിമാലയൻ മേഖലയുടെ ചില ഭാഗങ്ങളിൽ മഴയുടെ കുറവുണ്ടാകുമെന്ന് ഐഎംഡി മേധാവി നൽകുന്ന അറിയിപ്പിൽ പറയുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയെ സഹായിക്കുന്ന മധ്യ പസഫിക് സമുദ്രത്തിൽ സാധാരണയേക്കാൾ തണുത്ത ജലത്തിൻ്റെ രൂപീകരണമായ ലാ നിന ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.