തൃശൂർ നാട്ടികയിലെ അപകടം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഇന്നലെ പുലർച്ചെയാണ് തൃശൂർ നാട്ടികയില്‍ റോഡില്‍ ഉറങ്ങിക്കിടന്നിരുന്ന അഞ്ചു പേർ തടിലോറി കയറിയിറങ്ങി കൊല്ലപ്പെട്ടത്
തൃശൂർ നാട്ടികയിലെ അപകടം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Published on

തൃശൂർ നാട്ടികയിലെ അപകടത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാന്‍ തൃശൂർ ജില്ലാ (റൂറൽ) പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നല്‍കി. മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയാണ് റൂറൽ എസ്പിക്ക് നിർദേശം നൽകിയത്.

ഇന്നലെ പുലർച്ചെയാണ് തൃശൂർ നാട്ടികയില്‍ റോഡില്‍ ഉറങ്ങിക്കിടന്നിരുന്ന അഞ്ചു പേർ തടിലോറി കയറിയിറങ്ങി കൊല്ലപ്പെട്ടത്. നാടോടി സംഘത്തില്‍പ്പെട്ട കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (1 വയസ്) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലിനായിരുന്നു അപകടം. മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഡ്രൈവറും ക്ലീനറും മദ്യലഹരിയിൽ ആയിരുന്നുവെന്നും ലൈസന്‍സില്ലാത്ത ക്ലീനർ അലക്സ് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടകാരണം എന്നും റിപ്പോർട്ടിൽ പറയുന്നു. ലോറി ഡ്രൈവർ ജോസിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടികൾ സ്വീകരിച്ചതായും വാഹനത്തിന്‍റെ പെർമിറ്റ് റദ്ദാക്കുന്നതിന് കണ്ണൂർ ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് നീക്കങ്ങൾ ആരംഭിച്ചതായും തൃപ്രയാർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.



അതേസമയം, അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ കണ്ണൂർ ആലങ്ങോട് സ്വദേശി ജോസ് , ക്ലീനർ അലക്സ് എന്നിവരെ ഇന്നലെ രാത്രി എട്ടുമണിയോടെ കോടതിയിൽ ഹാജരാക്കി. മനപ്പൂർവമായ നരഹത്യ , മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ പ്രതികളെ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com