
കോഴിക്കോട് വടകരയിൽ കാറിടിച്ച് 9വയസുകാരി കോമയിലായ സംഭവത്തിൽ പ്രതി ഷെജീലിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിനു ഐപിസി 304 എ പ്രകാരമായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. വ്യാജ രേഖ ചമച്ചു ഇൻഷുറൻസ് തുക തട്ടിയ കേസിൽ ഷെജീലിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് തട്ടിയതിനുമാണ് ഷെജീലിനെതിരെ കേസെടുത്തത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 17 നാണ് വടകരയിൽ വെച്ച് റോഡ് മുറിച്ച് കിടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ കാർ ദൃഷാനയേയും മുത്തശ്ശിയേയും ഇടിച്ചുതെറിപ്പിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മുത്തശ്ശി ബേബി മരിച്ചു ദൃഷാന ഇപ്പോഴും കോമയിൽ തുടരുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് വടകര അപകടത്തിന് കാരണമായ സ്വിഫ്റ്റ് കാറും പ്രതിയെയും പൊലീസ് കണ്ടെത്തിയത്. അപകടം നടന്ന് ഒന്‍പത് മാസത്തിന് ശേഷമാണ് വാഹനം കണ്ടെത്തിയത്. തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്. പ്രതി അശ്രദ്ധമായി വണ്ടിയോടിച്ചതാണ് അപകട കാരണം. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. പിന്നിട് കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തു. എന്നാല്‍ അന്ന് പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അപകടത്തിന് പിന്നാലെ മാർച്ച് 14 നാണ് പ്രതി വിദേശത്തേക്ക് രക്ഷപെട്ടത്. അപകടം നടന്ന് 10 മാസത്തിനുശേഷമാണ് വാഹനവും വാഹന ഉടമയേയും പൊലീസ് തിരിച്ചറിഞ്ഞത്. കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി പ്രതി ഇൻഷുറൻസ് ക്ലെയിമിന് ശ്രമിച്ചതാണ് വാഹനം കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നരയോടെ ഷാർജയിൽ നിന്നും കോയമ്പത്തൂരിലെത്തിയ ഷെജീലിനെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.ഷെജീലിനെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.