മുന്നറിയിപ്പ് നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം; മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം

അലൻ്റെ മരണകാരണം നെഞ്ചിനേറ്റ ഗുരുതര പരിക്കാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്
മുന്നറിയിപ്പ് നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം; മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം
Published on

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുന്നറിയിപ്പ് നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധക്കാർ അവരുടെ പ്രതിഷേധം ശക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് (06.04.25) മുണ്ടൂരിലെ അലൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു.



അലൻ്റെ മരണകാരണം നെഞ്ചിനേറ്റ ഗുരുതര പരിക്കാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. അലന്റെ നെഞ്ചില്‍ ആനക്കൊമ്പ് കുത്തിക്കയറിയതായും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കാട്ടാന ആക്രമണത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായി. അലന്റെ കൈക്കും കാലിനും പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗുരുതര പരിക്കേറ്റ അലൻ്റെ അമ്മ വിജിയെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടാണ് ഉള്ളത്. വിജിയുടെ തോളെല്ലിനും കാലിനുമാണ് പരിക്കേറ്റത്.വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടന്‍ചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിക്കുകയായിരുന്നു. പിന്നാലെയുണ്ടായിരുന്ന അമ്മയും കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിനിരയാവുകയായിരുന്നു.



കാട്ടായ ആക്രമണത്തിൽ അവൻ മരിച്ചതിന് തൊട്ടുപ്പിന്നാലെ ചുള്ളിമടയിൽ നാട്ടുകാർ കാട്ടാനയെ കണ്ടിരുന്നു. പ്രദേശവാസികൾ പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റി. ആന ഉൾക്കാട്ടിലേക്ക് പോയിട്ടില്ലെന്നും പ്രദേശത്ത് നിരീക്ഷണം തുടരുന്നതായും വനംവകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ആനയെ പ്രദേശത്ത് നിന്നും ഉള്‍ക്കാട്ടിലേക്ക് തുരത്താനും ആവശ്യമായ പൊലീസ് സഹായം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശിച്ചു. കൂടുതല്‍ ആർആർടി അംഗങ്ങളെ പങ്കെടുപ്പിക്കും. മരണപ്പെട്ട ആളുടെ കുടുംബത്തിന് ഉടന്‍ നഷ്ട പരിഹാരം നല്‍കും. ആശുപത്രിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com