
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ വിമർശനവുമായി നടി സജിത മഠത്തിൽ. റിപ്പോർട്ടിൽ നിയമ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. ആ പ്രതീക്ഷയിലാണ് മൊഴി നൽകിയത്. മൊഴി കൊടുത്തവർ വീണ്ടും പരാതി നൽകണം എന്ന് പറയുന്നത് അവരെ വീണ്ടും വേട്ടയാടുന്നത് പോലെയാണെന്നും സജിത മഠത്തിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. റിപ്പോർട്ട് നാല് വർഷം പൂഴ്ത്തിവച്ചത് ശരിയായില്ലെന്നും സജിത മഠത്തിൽ കൂട്ടിച്ചേർത്തു.
ALSO READ: പൂഴ്ത്തിവച്ചെന്ന് പറയുന്നത് കള്ളം, ഒരു ഭാഗവും വെട്ടേണ്ട കാര്യം സർക്കാരിനില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എം. വി ഗോവിന്ദൻ
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സർക്കാരിന് ഇതിൽ ഒളിച്ചുവെക്കേണ്ട ഒരു കാര്യവും ഇല്ല. സർക്കാരിന്റെ നയം വളരെ വ്യക്തമാണ്. അത് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നുമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.
സാക്ഷിമൊഴികൾ പുറത്തു വന്നാൽ അവർ അനുഭവിച്ചേക്കാവുന്ന പ്രത്യാഘാതം ഇല്ലാതാക്കാൻ മൊഴികൾക്ക് പരിപൂർണ രഹസ്യാത്മകത ഉറപ്പാക്കണമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാണിച്ചത്. ഇതൊക്കെ മുന്നിൽ നിൽക്കെ സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവെച്ചെന്നാരോപിക്കുന്നതിൽ ഒരു അടിസ്ഥാനമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. റിപ്പോർട്ടിന്റെ ഒരു ഭാഗവും വെട്ടി നൽകേണ്ടതോ കൂട്ടിച്ചേർക്കേണ്ടതോ ആയ കാര്യം സർക്കാരിനില്ല. റിപ്പോർട്ടിൽ ഒരു കൈകടത്തലും സർക്കാർ നടത്തിയിട്ടില്ല എന്നും ഗോവിന്ദൻ വ്യക്തമാക്കി.