എഡിജിപി അജിത് കുമാറിന് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകില്ല

ഡിജിപി ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചശേഷം മെഡൽ വിതരണം ചെയ്താൽ മതിയെന്നും നിർദേശമുണ്ട്
എഡിജിപി അജിത് കുമാറിന് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകില്ല
Published on

തൃശൂർ പൂരം വിവാദം വീണ്ടും ചർച്ചയായ സാഹചര്യത്തിൽ എഡിജിപി എം.ആ.ർ അജിത്കുമാറിന് തിരിച്ചടി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ തത്കാലം വിതരണം ചെയ്യേണ്ടെന്ന തീരുമാനമെടുത്തിരിക്കുകയാണ് ഡിജിപിയുടെ ഓഫീസ്. ഡിജിപി ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചശേഷം മെഡൽ വിതരണം ചെയ്താൽ മതിയെന്നും നിർദേശമുണ്ട്. ഡിജിപിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്തെ എഐജി പുറത്തിറക്കിയ ഉത്തരവിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ നൽകുക. ക്രമസമാധാന ചുമതലയിലായിരുന്ന എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ എസ്.പി. ഹരിശങ്കർ എന്നിവരായിരുന്നു പൊലീസ് മെഡലിന് അർഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ.

സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപി വരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബർ അന്വേഷണം, ബറ്റാലിയൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്. നാളെയാണ് മെഡലുകൾ വിതരണം ചെയ്യുന്നത്.

തൃശൂർ പൂരം കലക്കലും അനുബന്ധമായി ഉയർന്നുവന്ന എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, പി.വി. അന്‍വറിന്‍റെ ആരോപണങ്ങള്‍ എന്നിവ പൊലീസ് തലപ്പത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരുന്നു. ആരോപണങ്ങളെ തുടർന്നാണ് എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍‌ നിന്നും മാറ്റിയത്. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഡിജിപി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com