തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ പി.പി. ദിവ്യ; അഡ്വ: കെ.കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. 16 വോട്ടുകൾ രത്നകുമാരിക്കും, 7 വോട്ടുകൾ ജൂബിലി ചാക്കോയ്ക്കും ലഭിച്ചു
തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ പി.പി. ദിവ്യ; അഡ്വ: കെ.കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
Published on
Updated on

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് പൂർത്തിയായി. അഡ്വ: കെ.കെ രത്നകുമാരിയെ  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞടുത്തു. പി.പി. ദിവ്യയെ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റിയ പശ്ചാത്തലത്തിലാണ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് നടന്നത്. കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. 16 വോട്ടുകൾ രത്നകുമാരിക്കും, 7 വോട്ടുകൾ ജൂബിലി ചാക്കോയ്ക്കും ലഭിച്ചു. എന്നാൽ ദിവ്യ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്നാണ് ആരോപണവിധേയായ പി.പി. ദിവ്യയെ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും സിപിഎം ഇടപെട്ട് മാറ്റിയത്. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കുന്ന വിധത്തിൽ പെരുമാറിയതിന് ദിവ്യയെ പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തിൽ നിന്നും ബ്രാഞ്ച് മെമ്പറിലേക്ക് തരംതാഴ്ത്തിയിരുന്നു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് അസാധാരണമായ നടപടിയാണ് പാർട്ടി സ്വീകരിച്ചത്.


ആരോപണവിധേയായ പി.പി. ദിവ്യ ഈ മാസം 9 ന് ജയിൽ മോചിതയായിരുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും, തൻ്റെ നിരപരാധിത്വം തെളിയിക്കുമെന്നുമായിരുന്നു ദിവ്യയുടെ ആദ്യപ്രതികരണം. റിമാൻ്റിൽ കഴിയുകയായിരുന്ന ദിവ്യ 11 ദിവസത്തിന് ശേഷമാണ് ജയിൽ മോചിതയായത്. കണ്ണൂർ ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളിലും രണ്ട് ആൾ ജാമ്യത്തിലുമാണ് ഉത്തരവിറക്കിയത്. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുത് എന്നും കോടതി നിർദേശിച്ചിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായെന്ന് വിലയിരുത്തിയാണ് കോടതി ദിവ്യക്ക് ജാമ്യം നൽകിയത്.


ഒക്ടോബർ 14 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായ പി.പി . ദിവ്യ ഇദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിൽ മനംനൊന്താണ് എഡിഎം ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. നവീൻ ബാബുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READഎഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയത്തിൽ രണ്ടഭിപ്രായം ഉണ്ട്: എം.വി. ജയരാജൻ

ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്ന് ദിവ്യ വേദിയിൽ തുറന്നടിച്ചിരുന്നു. ദിവ്യയുടെ ആരോപണങ്ങളെ ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരൻ പ്രശാന്തനും രംഗത്തെത്തിയിjരുന്നു. പെട്രോൾ പമ്പിൻ്റെ അനുമതിക്കായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 98,500 രൂപ നൽകിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. ദിവ്യയുടെ നിലപാട് നവീൻ ബാബുവിനെ മാനസികമായി തളർത്തിയെന്നും, ആളുകൾക്ക് മുമ്പിൽ അപമാനിതനായതിനാൽ മറ്റ് വഴികളില്ലാതെയാണ് ജീവനൊടുക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

പരിപാടിയിൽ ജില്ലാ കളക്ടറുടെ ക്ഷണം സ്വീകരിച്ചാണ് പോയതെന്നാണ് ദിവ്യ ആദ്യം പറഞ്ഞത്. പിന്നീട് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ദിവ്യയുടെ വാദം നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കൂടാതെ കളക്ടറുടെ വാദം ശരിവെച്ചു കൊണ്ട് അന്ന് പരിപാടിയിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരും മൊഴി നൽകിയിരുന്നു. ഭീഷണിയുടെ സ്വരത്തിൽ കാര്യങ്ങൾ വിളിച്ചു പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

യാത്രയയപ്പ് വേളയിൽ ഉണ്ടായ ഇത്തരമൊരു സംഭവം നവീൻ ബാബുവിനെ സംബന്ധിച്ച് വലിയ മാനസിക സമ്മർദത്തിന് കാരണമായി. ഈ കാര്യം ബോധ്യപ്പെട്ടതിനാൽ കോടതിയും ഇത് ശരിവെക്കുകയാണ്. നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാപ്രേരണ കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിട്ടുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com