
മുംബൈയിൽ പരസ്യബോർഡ് തകർന്ന് 17 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. ബോർഡ് സ്ഥാപിക്കാൻ ഉദേശിച്ച സ്ഥലം ചതുപ്പ് നിലം ആണെന്നുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് വകവെയ്ക്കാതെയാണ് ബോർഡ് സ്ഥാപിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
മെയ് 13 ന് മുംബൈയിലുണ്ടായ ശക്തമായ കാറ്റിൽ പരസ്യബോർഡ് തകർന്ന് വീണ് 17 പേർ കൊല്ലപ്പെടുകയും 74 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. മുംബൈ കോടതിയിൽ സമർപ്പിച്ച 3,299 പേജുള്ള കുറ്റപത്രത്തിൽ, ഗവൺമെൻ്റ് റെയിൽവേ പൊലീസ്, ബ്രിഹൻ ബൈ മുനിസിപ്പൽ കോർപ്പറേഷൻ, ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
ചതുപ്പ് നിലമാണെന്ന മുന്നറിയിപ്പ് മറികടന്നതാണ് ദുരന്തത്തിനുള്ള പ്രധാന കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുജന ശ്രദ്ധയാകർഷിക്കുന്നതിനായി നിയമലംഘനം നടത്തി സ്ഥാപിക്കുന്ന ഇത്തരം ബോർഡുകൾ മനുഷ്യസമൂഹത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.