
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പങ്കിടുന്നത് നടി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനുമാണ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ബീന ആര്‍ ചന്ദ്രന്‍ തടവ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം നേടിയത്.
നേരത്തെ അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള ഉര്‍വശിക്ക് 18 വര്‍ഷത്തിന് ശേഷമാണ് വീണ്ടും പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 1989ൽ മഴവില്‍ക്കാവടി, വര്‍ത്തമാനകാലം എന്നീ ചിത്രങ്ങളുടെ അഭിനയത്തിനാണ് ഉർവശിക്ക് മികച്ച നടിക്കുള്ള ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. തുടർന്ന് 1990ൽ തലയണ മന്ത്രം, 1991ൽ കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം, 1995ൽ കഴകം, 2006ൽ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങൾക്കും ഉര്‍വശിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു.
ഒരു തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവും ഉര്‍വശിക്ക് ലഭിച്ചിട്ടുണ്ട്. 2006ല്‍ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉര്‍വശിയെ തേടിയെത്തിയിരുന്നു.
പൃഥ്വിരാജിനാണ് മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. പൃഥ്വിരാജിന്റെ മൂന്നാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണിത്.
മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് ജിയോബേബി സംവിധാനം ചെയ്ത കാതല്‍ ആണ്. ആടുജീവിതം എന്ന ചിത്രം സംവിധാനം ചെയ്ത ബ്ലെസ്സിയാണ് മികച്ച സംവിധായകന്‍. ആടുജീവിതം മികച്ച തിരക്കഥ അവലംബം എന്ന പുരസ്കാരവും നേടിയിട്ടുണ്ട്.