
രണ്ട് ദിവസത്ത സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രിയയിലെത്തി. 40 വർഷത്തിന് ശേഷം ഓസ്‌ട്രിയൻ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന പ്രത്യേകത കൂടി ഈ സന്ദർശനത്തിനുണ്ട്. 1983ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധയായിരുന്നു അവസാനം ഓസ്ട്രിയയിൽ സന്ദർശനം നടത്തിയത്.
മോദിയുടെ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും. കൂടാതെ നിരവധി ഭൗമരാഷ്ട്ര വെല്ലുവിളികളിൽ സഹകരണം ഉണ്ടാക്കും. പ്രധാനമന്ത്രിയും ചാൻസലറും ചേർന്ന് ഇന്ത്യയിലേയും ഓസ്‌ട്രിയയിലേയും വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും.
ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവ പങ്കിട്ട ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ മുന്നോട്ട് പോക്കിനുള്ള അടിത്തറ പാകലാണ് ഈ സന്ദർശനമെന്ന് മോദി പറഞ്ഞിരുന്നു.
40 വർഷത്തിന് ശേഷം ഓസ്‌ട്രിയ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ ഈ സന്ദർശനം ഏറെ പ്രധാന്യമർഹിക്കുന്നതാണെന്ന് ഓസ്ട്രിയൻ ചാൻസലർ നെഹാമർ എക്സിൽ കുറിച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഒരു ചരിത്ര സംഭവം അടയാളപ്പെടുത്താനുള്ള സന്ദർശനം ബഹുമതിയാണെന്നാണ് മോദി പറഞ്ഞത്.