ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മുംബൈ-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന് ഭീഷണി സന്ദേശമെത്തിയത് ലാൻഡിങിന് ഒരു മണിക്കൂർ മുമ്പ്

ഇന്ന് മാത്രം അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾ, രണ്ട് വിസ്താര, രണ്ട് ഇൻഡിഗോ തുടങ്ങി പതിനൊന്ന് വിമാനങ്ങൾക്കു നേരെയാണ് ഭീഷണി സന്ദേശമെത്തിയത്
ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മുംബൈ-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന് ഭീഷണി സന്ദേശമെത്തിയത് ലാൻഡിങിന് ഒരു മണിക്കൂർ മുമ്പ്
Published on

വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു. മുംബൈ-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന് ലാൻഡിങിന് ഒരു മണിക്കൂർ മുമ്പാണ് ഭീഷണി നേരിട്ടത്. ഇന്ന് മാത്രം അഞ്ച് എയർ ഇന്ത്യ വിമാനങ്ങൾ, രണ്ട് വിസ്താര,രണ്ട് ഇൻഡിഗോ തുടങ്ങി പതിനൊന്ന് വിമാനങ്ങൾക്കു നേരെയാണ് ഭീഷണി സന്ദേശമെത്തിയത്.

വിമാനക്കമ്പനികൾക്ക് ബോംബ് ഭീഷണികൾ ലഭിക്കുന്ന രീതി തുടർച്ചയായ നാലാം ദിവസവും തുടരുകയാണ്. നാല് ദിവസത്തിനുള്ളിൽ കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും ഭീഷണി നേരിട്ടുവെന്നാണ് ലഭ്യമാകുന്ന വിവരം. ബോയിംഗ് 787 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് 147 പേരുമായി മുംബൈയിലേക്കുള്ള വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിൽ നിന്ന് എത്തിയ ഉടൻ തന്നെ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയതായി എയർലൈൻ അധികൃതർ അറിയിച്ചു.


ഇസ്താംബൂളിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന 6E 18 ഫ്ലൈറ്റിനും സുരക്ഷാ സംബന്ധമായ മുന്നറിയിപ്പ് ലഭിച്ചതായി അധികൃതർ അറിയിച്ചു. വിഷയത്തിൽ ഇന്നലെ പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്നു. ഇതിന് മുന്നോടിയായി സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎ ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചിരുന്നു.

യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണനയെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു പ്രസ്താവനയിൽ പറഞ്ഞു. വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് വിമാനക്കമ്പനികൾക്കുണ്ടായ നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചു.


വ്യാജ കോളുകൾക്ക് ഉത്തരവാദികളായവരുടെ പേരുകൾ എയർലൈനുമായും സുരക്ഷാ ഏജൻസികളുമായും പങ്കിടുമെന്നും അധികൃതർ അറിയിച്ചു. രണ്ട് ദിവസത്തിനകം ബോംബ് ഭീഷണി സംബന്ധിച്ച അന്വേഷണത്തിൻ്റെ വിശദമായ റിപ്പോർട്ട് മന്ത്രാലയത്തിന് കൈമാറും. വിമാനത്താവളങ്ങളിൽ ജാഗ്രത പാലിക്കാൻ കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയ്ക്ക് (സിഐഎസ്എഫ്) ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com