
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എക്കെതിരെ വിമര്‍ശനവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍. അരുണ്‍. നടന്‍ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം സൈബര്‍ ആക്രമണം ഉണ്ടായിട്ടും എ.എം.എം.എ നടപടി സ്വീകരിക്കുന്നില്ലെന്നാണ് എന്‍. അരുണിന്‍റെ വിമര്‍ശനം. നടനും സംഘടനയുടെ പ്രസിഡന്‍റുമായ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ ചെകുത്താന്‍ എന്ന യൂട്യൂബ് ചാനൽ ഉടമ അജു അലക്സിനെതിരെ ജനറല്‍ സെക്രട്ടറി സിദ്ദീഖ് നല്‍കിയ പരാതിയില്‍ പോലീസ് നടപടി എടുത്ത പശ്ചാത്തലത്തിലായിരുന്നു എന്‍. അരുണിന്‍റെ പ്രതികരണം. മതത്തിന്‍റെ പേരില്‍ വരെ മമ്മൂട്ടിയെ സോഷ്യല്‍ മീഡിയ വ്യക്തിഹത്യ ചെയ്യുമ്പോള്‍ എ.എം.എം.എ പുലര്‍ത്തിയ മൗനം സംശയകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എന്‍. അരുണ്‍ പറഞ്ഞു.
എന്‍.അരുണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ A.M.M.A ഭാരവാഹികളോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുവാനാന്ന് ഈ കുറിപ്പ് ഇവിടെ ചേർക്കുന്നത്. സംഘടനയുടെ ജനറൽ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് യൂട്യൂബർ ചെകുത്താൻ അജു അലക്സിതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തു.
A.M.M.Aയുടെ പ്രസിഡൻ്റ് മോഹൻലാലിനെ അധിക്ഷേപിച്ചതിൻ്റെ പേരിലാണ് A.M.M.A നിയമ നടപടികൾ സ്വീകരിച്ചത്. ചെകുത്താൻ ഉപയോഗിച്ച വാക്കുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടു തന്നെ A.M.M.A യോട് ചോദിക്കട്ടെ, നിങ്ങളുടെ സംഘടനയുടെ സ്ഥാപക നേതൃത്വത്തിൻ്റെ ഭാഗമായിരുന്ന ഇന്നും സംഘടനയുടെ സജീവാംഗമായ മമ്മൂട്ടി എന്ന ലോകമറിയുന്ന നടൻ രണ്ടു മാസമായി സോഷ്യൽ മീഡിയയിൽ ക്രൂരമായ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. മതതീവ്രവാദിയായി വരെ ആ കലാകാരനെ ചില തൽപ്പരകക്ഷികൾ സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കുന്നു.
മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ, സിനിമയുടെ ഭാഗങ്ങൾ, ചിത്രങ്ങൾ എന്തു തന്നെ സോഷ്യൽ മീഡിയയിൽ വന്നാലും അതിനു താഴെ ബോധപൂർവ്വം തയ്യാറാക്കി ഒരു അജണ്ട നടപ്പിലാക്കും വിധമുള്ള കമൻ്റുകൾ കാണാം. അത് ഇപ്പോഴും തുടരുന്നു... തൻ്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച മമ്മൂട്ടിയെന്ന നടനു വേണ്ടി അദ്ദേഹം സജീവാംഗമായ ഏകസംഘടന ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ്.
യൂട്യൂബർ ചെകുത്താനിൽ നിന്നും മോഹൻലാലിനുണ്ടായതിൽ നിന്നും ആയിരക്കണക്കിനു മടങ്ങ് അധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്.മമ്മൂട്ടിയെ മതത്തിൻ്റെ പേരുവരെ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുമ്പോൾ A.M.M.A പുലർത്തിയ മൗനം സംശയകരവും പ്രതിഷേധാർഹവുമാണ്. ഈ ഘട്ടത്തിൽ അത് ശക്തമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്തുന്നു.