
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. ഒരു ഗവർണറും ഇങ്ങനെ പെരുമാറിയിട്ടില്ല. സർക്കാരിന്റെ ബില്ലുകൾ തടഞ്ഞുവെച്ചു. മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തെരുവിലിറങ്ങിയെന്നും എ.കെ. ബാലൻ പറഞ്ഞു. ഗവർണർ പോകുന്നതിൽ വിഷമം ബിജെപിക്കും കോൺഗ്രസിലെ ഒരു വിഭാഗത്തിനുമാണ്. ഇവിടുത്തെപ്പോലെ ബിഹാറിലും ചെയ്യട്ടേയെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
അതേസമയം, ഭരണഘടന വിരുദ്ധ ഇടപെടലുകൾ മാത്രം നടത്തിയ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചു. ആരിഫ് മുഹമ്മദ് ഖാനെ മഹത്വവത്കരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു. പുതിയ ഗവർണറെകുറിച്ച് മുൻധാരണ വേണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പുതിയ ഗവർണർ ഭരണഘടനപരമായി പ്രവർത്തിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണർ സ്ഥാനത്ത് നിന്നും മാറ്റിയത്. ബിഹാർ ഗവർണറായാണ് പുതിയ നിയമനം. സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. രാജേന്ദ്ര വിശ്വനാഥ് അർലെകർ പുതിയ കേരള ഗവർണറായി ചുമതലയേൽക്കും.