IMPACT | കർഷക ദ്രോഹമെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തും; വന നിയമ ഭേദഗതിയിൽ പ്രതികരണവുമായി മന്ത്രി എ. കെ. ശശീന്ദ്രൻ

IMPACT | കർഷക ദ്രോഹമെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തും; വന നിയമ ഭേദഗതിയിൽ പ്രതികരണവുമായി മന്ത്രി എ. കെ. ശശീന്ദ്രൻ

കരട് വിജ്ഞാപനത്തിലെ ചില വകുപ്പുകൾ മലയോര മേഖലയിലെ കർഷക സമൂഹത്തിന് ആശങ്ക ഉളവാക്കുന്നതാണെന്ന ന്യൂസ്‌ മലയാളം വാർത്തക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം
Published on

വന നിയമ ഭേദഗതിയിലെ ആശങ്കകൾ പരിഹരിക്കുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ. ഏത് ഭേദഗതിയാണ് കർഷക ദ്രോഹമെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തുമെന്നും, നിയമ ഭേദഗതിയുടെ കരട് മാത്രമാണ് പ്രസിദ്ധീകരിച്ചതെന്നും വനം മന്ത്രി പറഞ്ഞു. കേരള വന നിയമഭേദഗതിക്കെതിരായ കർഷകരുടെ വ്യാപക പ്രതിഷേധം ന്യൂസ്‌ മലയാളം റിപ്പോർട്ട്‌ ചെയ്തതിരുന്നു. 


വന നിയമ ഭേദഗതി വിജ്ഞാപനം മൗലിക അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കർഷക സംഘടനകൾ രംഗത്ത് വന്നിരുന്നു. കരട് വിജ്ഞാപനത്തിലെ ചില വകുപ്പുകൾ മലയോര മേഖലയിലെ കർഷക സമൂഹത്തിന് ആശങ്ക ഉളവാക്കുന്നതാണെന്ന ന്യൂസ്‌ മലയാളം വാർത്തക്ക് പിന്നാലെയാണ് വനം മന്ത്രി എ. കെ. ശശീന്ദ്രൻ്റെ പ്രതികരണം. പ്രസിദ്ധീകരിച്ചിട്ടുള്ളത് കരട് വിജ്ഞാപനമാണ്. കർഷക സമൂഹത്തിന് ആശങ്കകൾ ഉണ്ടെങ്കിൽ രേഖാമൂലം അറിയിച്ചാൽ നടപടി സ്വീകരിക്കും. ഏത് ഭേദഗതിയാണ് കർഷകദ്രോഹം എന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയ്യാറാണെന്നും വനം മന്ത്രി ന്യൂസ്‌ മലയാളത്തോട് പ്രതികരിച്ചു.

മറ്റ് വകുപ്പുകളിലെ പോലെ കേസുകൾ ഒത്തുതീർപ്പാക്കാനുള്ള അവസരം ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, വന മേഖലയിലെ പുഴകളിൽ നിന്നും മത്സ്യം ശേഖരിക്കാൻ ആദിവാസികൾക്ക് മാത്രമാണ് അവകാശം. അനധികൃതമായി നടത്തുന്ന പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിജ്ഞാപനത്തിലെ 27, 47, 52, 61, 63, 69 വകുപ്പുകൾ ഒഴിവാക്കണം എന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകി കേരളത്തെ ഫോറസ്റ്റ് രാജിലേക്ക് തള്ളിവിടുന്നു എന്നുമാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്.

News Malayalam 24x7
newsmalayalam.com