
ഡിഎൻഎ പരാമർശത്തിൽ യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് സമാദ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്വന്തം ഡിഎൻഎ പരിശോധിക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
500 വർഷം മുൻപ് മുഗൾ ചക്രവർത്തി ബാബറിൻ്റെ കമാൻഡർ അയോധ്യയിൽ ചെയ്തതും, ഇപ്പോൾ സംഭലിൽ നടക്കുന്നതുമാണ് ബംഗ്ലാദേശിൽ സംഭവിക്കുന്നതെന്നായിരുന്നു യോഗി ആദിത്യനാഥിൻ്റെ പരാമർശം. മൂന്ന് സംഭവത്തിൻ്റെയും ഡിഎൻഎ ഒന്നാണ്. അങ്ങനെ അല്ല എന്ന് കരുതുന്നവർ തെറ്റിദ്ധാരണയിലാണെന്നും, പ്രതിപക്ഷം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും യോഗി പറഞ്ഞു. 43 ാത് രാമായണമേളയുടെ ഉദ്ഘാടനത്തിനായി അയോധ്യയിലെത്തിയതായിരുന്നു അദ്ദേഹം. ഇതിനെതിരെയാണ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആഞ്ഞടിച്ചത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡി എൻ എയെ പറ്റി സംസാരിക്കരുതെന്നും ഇത്തരം പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് അദ്ദേഹം സ്വന്തം ഡിഎൻഎ പരിശോധിക്കണമെന്ന് പറയേണ്ടി വരുമെന്നും അഖിലേഷ് തിരിച്ചടിച്ചു.
മുഖ്യമന്ത്രി ശാസ്ത്രവും ബയോളജിയും എത്രത്തോളം പഠിച്ചിട്ടുണ്ടെന്ന് തനിക്കറിയില്ല...ഈ സംസാരം അദ്ദേഹത്തിന് ചേരുന്നതല്ല..ഒരു സന്യാസി എന്ന നിലയിൽ യോഗി ആദിത്യനാഥ് അത്തരം ഭാഷ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.