ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി

ഏപ്രില്‍ ഒന്നിനാണ് തസ്ലിമ സുല്‍ത്താനയെ എക്സെസും ലഹരി വിരുദ്ധ പ്രത്യക സ്‌ക്വാഡും അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് ഇവര്‍ അറസ്റ്റിലായത്
ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി
Published on


ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് ശ്രീനാഥ് ഭാസിയുടെ വാദം. പ്രതി തസ്ലിമയില്‍ നിന്ന് താന്‍ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുമെന്നും ശ്രീനാഥ് ഭാസി അറിയിച്ചു. താന്‍ ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണ്. മുന്‍കൂര്‍ ജാമ്യം ദുരുപയോഗം ചെയ്യില്ലെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഒന്നിനാണ് തസ്ലിമ സുല്‍ത്താനയെ എക്സെസും ലഹരി വിരുദ്ധ പ്രത്യക സ്‌ക്വാഡും അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് ഇവര്‍ അറസ്റ്റിലായത്. ഇവരാണ് ശ്രീനാഥ് ഭാസിയുടെ പേര് പറഞ്ഞത്.

നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് നിരോധിത ലഹരി വസ്തുക്കള്‍ നല്‍കാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുല്‍ത്താന്‍ മൊഴി നല്‍കിയിരുന്നു. സിനിമാ താരങ്ങളുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എക്‌സൈസിന് തസ്ലീമ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റ് ചില പ്രമുഖരുമായും സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടുണ്ടെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അത് ലഹരികൈമാറ്റവുമായി ബന്ധമുണ്ടോ എന്ന തരത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.




കഴിഞ്ഞ ദിവസം ഇവരില്‍ നിന്നും പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് തായ്‌ലന്‍ഡില്‍ നിന്നും എത്തിച്ച് അത് ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ ഇടങ്ങളിലേക്ക് വിതരണം നടത്താനായിരുന്നു പദ്ധതി. ഇവരുടെ ലഹരിക്കൈമാറ്റ രീതിയെ കുറിച്ചും എക്‌സൈസ് പറഞ്ഞിരുന്നു. ആവശ്യക്കാര്‍ ഇവര്‍ക്ക് പണം നിക്ഷേപിക്കുകയും, അതിന് ശേഷം ലഹരിവസ്തുക്കള്‍ ഓരോ സ്ഥലങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാരന്റെ മൊബൈലിലേക്ക് ഇതിന്റെ ഫോട്ടോ ഇട്ടുകൊടുക്കുയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഇവര്‍ വന്ന് ലഹരിവസ്തുക്കള്‍ ശേഖരിച്ച് കൊണ്ടുപോകുന്നതാണ് രീതിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

നാര്‍ക്കോട്ടിക് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓമനപ്പുഴ തീരദേശ റോഡില്‍ നടത്തിയ പരിശോധനയിലാണ് 3 കിലോ ഹൈബ്രിഡ് കഞ്ചാവ് എക്‌സൈസ് പിടികൂടിയത്. എറണാകുളത്തു നിന്നും കാറിലെത്തിയ സംഘം ആലപ്പുഴ ബീച്ചിന് സമീപമുള്ള സ്വകാര്യ ഹോംസ്റ്റേയില്‍ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. കഞ്ചാവ് സൂക്ഷിച്ചിരുന്ന ക്രിസ്റ്റീന എന്ന് വിളിക്കുന്ന ചെന്നൈ സ്വദേശിനി തസ്ലീമ സുല്‍ത്താനയേയും ഫിറോസ് എന്ന മണ്ണഞ്ചേരി സ്വദേശിയേയും സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com