
കോഴിക്കോട് താമരശേരിയിൽ ജീവനൊടുക്കിയ അധ്യാപിക അലീന ബെന്നിക്ക് അധ്യാപികയായി ഒടുവിൽ നിയമനാംഗീകാരം. ശമ്പളമില്ലാതെ അഞ്ച് വർഷം ജോലി ചെയ്യേണ്ടി വന്നതിൽ മനംനൊന്ത് ജീവനൊടുക്കി 24 നാളുകൾക്ക് ശേഷമാണ് നിയമന ഉത്തരവ്. താമരശേരി എഇഒ നിയമന നടപടി അംഗീകരിച്ചു. മാർച്ച് 15നാണ് ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഒൻപത് മാസത്തെ ശമ്പള ആനുകൂല്യങ്ങൾ അലീനയുടെ കുടുംബത്തിന് ലഭിക്കും.
കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയായിരുന്നു അലീന. അഞ്ച് വര്‍ഷം ജോലി ചെയ്തിട്ട് ഒരു രൂപ പോലും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന്, ഫെബ്രുവരി 19നായിരുന്നു അലീന ജീവനൊടുക്കിയത്. 13 ലക്ഷം രൂപ നൽകിയാണ് കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിൽ അലീന ജോലിക്ക് കയറിയത്. അഞ്ച് വർഷം പിന്നിട്ടിട്ടും ജോലി സ്ഥിരപ്പെടുത്തി നൽകിയില്ലെന്നുമാത്രമല്ല, ശമ്പളയിനത്തിൽ ഒരു രൂപ പോലും നൽകിയതുമില്ല. ഇവർ താമസിച്ചിരുന്ന കട്ടിപ്പാറയിലെ വീട്ടിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ദൂരത്തായിരുന്നു ഇവർ ജോലി ചെയ്തിരുന്ന വിദ്യാലയം.
ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യങ്ങളോ ആവശ്യമില്ലായെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നെന്നും കുടുംബം ആരോപിച്ചിരുന്നു. ശമ്പളം കിട്ടാത്തതും, കുടിശ്ശിക കിട്ടില്ലെന്നുമായതോടെ അലീന മാനസികമായി തളർന്നിരുന്നു. പോസ്റ്റ് മാറ്റി തരണമെന്നും, അല്ലെങ്കിൽ ട്രാൻസ്‌ഫർ തരണമെന്നും പറഞ്ഞിട്ടും അതൊന്നും മാനേജ്‌മെൻ്റ് ചെവിക്കൊണ്ടില്ല. ശമ്പളം കിട്ടാത്തിൻ്റെ പേരിൽ സ്കൂൾ വിട്ട് വരുമ്പോൾ എന്നും വിഷമിച്ചിട്ടാണ് അലീന വിട്ടിലെത്തിയിരുന്നത്. നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും, രണ്ട് മാസത്തിനുള്ളിൽ തുക നൽകുമെന്നും പ്രധാനാധ്യാപകൻ അറിയിച്ചിരുന്നതായും കുടുംബം പറഞ്ഞിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)