
കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നാലാം പ്രതിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഷംസുദീനെ മാപ്പുസാക്ഷിയാക്കി കൊണ്ടാണ് കോടതി വെറുതെ വിട്ടത്.
2016 ജൂൺ 15 ന് രാവിലെ 10. 45 നായിരുന്നു കൊല്ലം കളക്ട്രേറ്റ് വളപ്പിൽ ഒഴിഞ്ഞു കിടന്ന ജീപ്പിനുള്ളിൽ വെച്ച ബോംബ് പൊട്ടിത്തെറിച്ചത്. ടിഫിൻ ബോക്സിൽ വെച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. കേരളത്തിൽ രണ്ടിടങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. മലപ്പുറത്തും കൊല്ലത്തുമായാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. ഇതിൽ കൊല്ലത്തു നടന്ന സ്ഫോടനത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
ALSO READ: 16 കാരിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപണം; കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിക്കെതിരെ കുടുംബം
പ്രതികളെല്ലാം നിരോധിത സംഘടനയായ ബേസ് മൂവ്മെൻ്റിൻ്റെ പ്രവർത്തകരാണെന്ന് കണ്ടെത്തിയിരുന്നു. സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. പ്രതികൾക്കെതിരെ തമിഴ്‌നാട്ടിലും ആന്ധ്രയിലും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കേസുകളുടെയെല്ലാം പശ്ചാത്തലം തീവ്രവാദ ഗ്രൂപ്പുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
രാജ്യത്തെ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനാണ് സ്ഫോടനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇത്തരം സംഘടനകളുടെ വാദം. അതിനു വേണ്ടി ഭരണകൂടങ്ങൾക്കെതിരെ അക്രമങ്ങൾ ആസൂത്രണം ചെയ്യുക എന്നതായിരുന്നു ഇവരുടെ മുഖ്യ അജണ്ട. ഇതിനു വേണ്ടിയാണ് കേരളത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം.