ആലപ്പുഴ വാഹനാപകടം: "യുപിഐ വഴി അയച്ചത് ആഹാരം കഴിക്കാനായി വാങ്ങിയ പണം"; കാർ വാടകയ്ക്ക് നൽകിയതല്ലെന്ന് ആവർത്തിച്ച് ഉടമ

പണ്ട് വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നു എന്നാൽ ഇപ്പോൾ കൊടുക്കാറില്ലെന്നാണ് ഷാമിൽ ഖാൻ്റെ പക്ഷം
ആലപ്പുഴ വാഹനാപകടം: "യുപിഐ വഴി അയച്ചത് ആഹാരം കഴിക്കാനായി വാങ്ങിയ പണം"; കാർ വാടകയ്ക്ക് നൽകിയതല്ലെന്ന് ആവർത്തിച്ച് ഉടമ
Published on


ആലപ്പുഴ കളർകോട് വാഹനാപകടത്തിലെ കാർ വാടകയ്ക്കെടുത്തതാണെന്ന വിദ്യാർഥി ഗൗരീ ശങ്കറിൻ്റെ മൊഴി തള്ളി കാറുടമ ഷാമിൽ ഖാൻ. വാഹനം വാടകയ്ക്ക് കൊടുത്തതല്ലെന്നും തന്റെ കയ്യിൽ നിന്ന് കാർ വാങ്ങിയത് മുഹമ്മദ് ജബ്ബാറാണെന്നും ഷാമിൽ ഖാൻ ആവർത്തിച്ചു. വിദ്യാർഥികൾ ആഹാരം കഴിക്കാനായി തൻ്റെ കയ്യിൽ നിന്നും നേരിട്ട് വാങ്ങിയ പണമാണ് യുപിഐ വഴി അയച്ചതെന്നും ഷാമിൽ ഖാൻ പറഞ്ഞു.

ആശുപത്രിയിൽ നിന്നും പൊലീസിന് നൽകിയ മൊഴിയിലാണ് വാഹനയുടമ ഷാമിൽ ഖാന് പണം നൽകിയതായി ഗൗരീശങ്കർ വ്യക്തമാക്കിയത്. വാഹനം വാടകയ‌്ക്കെടുത്തതാണെന്നും, യുപിഐ വഴി ഷാമിൽ ഖാന് 1000 രൂപ നൽകിയിരുന്നെന്നുമാണ് ഗൗരീശങ്കറിൻ്റെ മൊഴി. എന്നാൽ ഇത് ഭക്ഷണം കഴിക്കാനായി തൻ്റെ കയ്യിൽ നിന്ന് വാങ്ങിയ പണമായിരുന്നെന്ന് ഷാമിൽ ഖാൻ പറയുന്നു. പണ്ട് വാഹനങ്ങൾ വാടകയ്ക്ക് നൽകിയിരുന്നു, എന്നാൽ ഇപ്പോൾ കൊടുക്കാറില്ലെന്നാണ് ഷാമിൽ ഖാൻ്റെ പക്ഷം. 

വാഹനം വാടകയ്ക്ക് നൽകുന്നതിന് മുൻപായി ഷാമിൽ ഖാൻ വിദ്യാർഥിയിൽ നിന്ന് ലൈസൻസ് വാങ്ങിയിരുന്നെന്ന് ആലപ്പുഴ ആർടിഒ ദിലു എം.കെ. പറഞ്ഞിരുന്നു. എന്നാൽ ലൈസൻസുള്ള ആളിനാണ് വാഹനം കൊടുത്തത് എന്ന തെളിവ് സൂക്ഷിക്കാനാണ് മുഹമ്മദ് ജബ്ബാറിൻ്റെ ലൈസൻസ് വാങ്ങിയതെന്ന് ഷാമിൽ ഖാൻ പറഞ്ഞു. വാഹന ഉടമയ്ക്കെതിരെ അനധികൃതമായി വാഹനം നൽകുന്നെന്ന വേറെയും പരാതികളുണ്ടെന്നാണ് ആർടിഒ ചൂണ്ടിക്കാട്ടി. ഷാമിൽ ഖാനെതിരെ പ്രൊസിക്യൂഷൻ നടപടി ഉണ്ടാകുമെന്നും, കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും ആർടിഒ വ്യക്തമാക്കി. 

വാഹനം നൽകിയത് വാടകയ്ക്കല്ലെന്നായിരുന്നു തുടക്കം മുതൽക്കെ ഷാമിൽ ഖാൻ്റെ പക്ഷം. കണ്ണൂര്‍ വേങ്ങര സ്വദേശിയായ വിദ്യാർഥി മുഹമ്മദ് അബ്ദുള്‍ ജബ്ബാറുമായുള്ള പരിചയത്തിൻ്റെ പേരിലാണ് വാഹനം നൽകിയതെന്നും, സിനിമയ്ക്ക് പോകാനെന്ന് പറഞ്ഞാണ് കുട്ടികൾ വാഹനം ചോദിച്ചതെന്നും ഷാമിൽ ഖാൻ പറഞ്ഞിരുന്നു.


അതേസമയം ആലപ്പുഴ കളർകോട് അപകടത്തിൽ വാഹനം ഓടിച്ച വിദ്യാർഥി ഗൗരി ശങ്കറെ പ്രതി ചേർക്കും. കാറോടിച്ച വിദ്യാർഥിയെ പ്രതി ചേർക്കണമെന്ന പൊലീസ് റിപ്പോർട്ട് കോടതി ശരിവെച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ സഞ്ചരിച്ച ടവേര കാറോടിച്ച ഗൗരിശങ്കറെ പ്രതി ചേർക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരളത്തെ നടുക്കിയ വാഹനാപകടം നടന്നത്. അപകടത്തിൽ 19 വയസ് മാത്രം പ്രായമുള്ള അഞ്ച് ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായി. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരുക്കേറ്റ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. ഗുരുതരസ്ഥാവയിലുള്ള മൂന്ന് പേരും വണ്ടാനം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. അപകടത്തിൽ കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് കാര്യമായി പരുക്കേറ്റിട്ടില്ല.

ആലപ്പുഴയിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് വണ്ടാനത്തു നിന്ന് വൈറ്റിലയിലേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com