
സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂർ കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതായി ആരോപണം. ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ ജനകീയ ധർണ സംഘടിപ്പിച്ചു.
ഉളിക്കൽ പഞ്ചായത്തിലെ സിപിഎം നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിനെതിരെയാണ് ആരോപണം. 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി. പാർട്ടിയുടെ സ്വാധീനം ഉപയോഗിച്ച് നിക്ഷേപം സമാഹരിക്കുകയും, വ്യാജ അക്കൗണ്ടുകൾക്ക് ബിനാമി ലോണുകൾ നൽകി കബളിപ്പിച്ചു എന്നുമാണ് ആരോപണം.
2011ൽ മരിച്ച വ്യക്തിയുടെ ജാമ്യത്തിൽ 2018ൽ ബിനാമികൾക്ക് ലോൺ അനുവദിച്ചതായും പരാതിയുണ്ട്. നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടവർക്ക് പണം തിരികെ നല്കാത്തതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. പാർട്ടി തല അച്ചടക്ക നടപടികൾ സ്വീകരിച്ചെങ്കിലും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാനുള്ള യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. 1995ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ നിയന്ത്രണത്തിലായിരുന്ന ഭരണസമിതി 1996ൽ സിപിഎം പിടിച്ചെടുക്കുകയായിരുന്നു.