എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍; അന്വേഷണ സംഘത്തിന്‍റെ യോഗം ചേരാതെ ഡിജിപി

ഡിജിപി ഇതുവരെ അന്വേഷണ സംഘത്തിന്‍റെ യോഗം വിളിക്കുകയോ, അന്വേഷണം നടത്തേണ്ട രീതികളെക്കുറിച്ച് മറ്റ് സംഘാംഗങ്ങളോട് വിശദീകരിക്കുകയോ ചെയ്തിട്ടില്ല.
എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍; അന്വേഷണ സംഘത്തിന്‍റെ യോഗം ചേരാതെ ഡിജിപി
Published on

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങാതെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ ഇന്നലെ ഉത്തരവിറക്കിയെങ്കിലും സംഘത്തിൻ്റെ യോഗം ഇതുവരെ ചേർന്നിട്ടില്ല. അന്വേഷണ സംഘത്തെ തീരുമാനിച്ചതിൽ ഡിജിപിക്കുള്ള അതൃപ്തി കാരണമാണ് യോഗം ചേരാത്തതെന്നാണ് സൂചന.

സാധാരണ കേസുകളിൽ അന്വേഷണ സംഘത്തെ തീരുമാനിക്കാനുള്ള അവകാശം സംഘത്തലവനാണ്. എന്നാൽ എഡിജിപിക്ക് എതിരായ അന്വേഷണ സംഘത്തെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഡിജിപി ഒഴികെ എല്ലാവരും അജിത് കുമാറിന്‍റെ വിശ്വസ്തരാണെന്നാണ് ആരോപണം. ഇതിനാലാണ് ഉത്തരവിറങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും അന്വേഷണം തുടങ്ങാത്തത് എന്നാണ് വിവരം.


ഡിജിപി ഇതുവരെ അന്വേഷണ സംഘത്തിന്‍റെ യോഗം വിളിക്കുകയോ, അന്വേഷണം നടത്തേണ്ട രീതികളെക്കുറിച്ച് മറ്റ് സംഘാംഗങ്ങളോട് വിശദീകരിക്കുകയോ ചെയ്തിട്ടില്ല.
എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം വേണമെന്ന് ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഇന്നോ നാളെയോ യോഗം വിളിച്ചു ചേർത്തേക്കും എന്നാണ് ഡിജിപിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.


ഡിജിപിക്ക് പുറമെ തിരുവനന്തപുരം ഐജി ഗജുലവർത്തി, ജി. സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തൃശൂർ ഡിഐജി തോംസണ്‍ ജോസ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌പി എസ്. മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റു അംഗങ്ങള്‍.

അതേസമയം, പരാതിക്കാരനായ എംഎൽഎ പി.വി. അൻവർ ഇന്ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കാണും. മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങൾ പരാതിയായി എഴുതി നൽകാനാണ് ധാരണ.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com