
ഹർദീപ് സിങ്ങ് നിജ്ജാറിന്‍റെ കൊലപാതകത്തെ തുടർന്ന് സങ്കീർണമായ ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തിൽ കാനഡയ്ക്ക് പിന്തുണയുമായി അമേരിക്ക. ആരോപണങ്ങൾ ഇന്ത്യ ഗൗരവമായി കാണണമെന്നും കാനഡ നടത്തുന്ന അന്വേഷണത്തിൽ സഹകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അസ്വസ്ഥമായ ഈ ബന്ധത്തിൽ ഇന്ത്യയെ തള്ളി കാനഡയ്ക്ക് പൂർണ പിന്തുണ നൽകുന്ന നടപടിയാണ് നിലവിൽ അമേരിക്ക സ്വീകരിക്കുന്നത്. കാനഡയുടെ ആരോപണങ്ങൾ ഇന്ത്യ വീണ്ടും നിരസിച്ചതോടെയാണ് ഇടപെടലുമായി അമേരിക്ക രംഗത്തെത്തിയത്.
അമേരിക്കൻ ആഭ്യന്തര ഡിപ്പാർട്ട്മെൻ്റാണ് കാനഡയ്ക്ക് പിന്തുണ അറിയിച്ചത്. കാനഡ സർക്കാർ നടത്തുന്ന അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നും അമേരിക്കൻ ആഭ്യന്തര വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.
നിജ്ജാറിൻ്റെ കൊലപാതകത്തിന് പുറമെ മറ്റൊരു ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപന്ത് സിങ് പന്നുവിനെ ഇന്ത്യ വധിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുന്ന പന്നുവിനെ അമേരിക്കയിൽ വെച്ച് കൊലപ്പെടുത്താൻ ഇന്ത്യ പദ്ധതിയിട്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ ഗൂഢാലോചനയിൽ ഇന്ത്യൻ സർക്കാരിന് പങ്കുള്ളതായുള്ള റിപ്പോർട്ട് ലഭിച്ചെന്നും വൈറ്റ്ഹൗസ് അവകാശപ്പെട്ടിരുന്നു.