
അടിയന്തരാവസ്ഥയുടെ 49-ാം വാർഷികത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഒരു പ്രത്യേക കുടുംബത്തെ അധികാരത്തിൽ നിലനിർത്തുന്നതിന് വേണ്ടി കോൺഗ്രസ് രാജ്യത്തിന്റെ ഭരണഘടനയുടെ ആത്മാവിനെ ഇല്ലാതാക്കിയെന്നും, ഇന്ദിരാഗാന്ധി ഇന്ത്യയിലെ ജനങ്ങൾക്ക് മേൽ ക്രൂരമായ അതിക്രമങ്ങൾ നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ കോൺഗ്രസ് പാർട്ടിയുടെ യുവരാജ് എന്ന് വിളിച്ച അമിത് ഷാ തന്റെ മുത്തശ്ശി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ കാര്യം ഷാ മറന്നുപോയെന്നും പരിഹസിച്ചു.
ഒരു കുടുംബത്തിൻ്റെ അധികാരത്തോടുള്ള അത്യാഗ്രഹം ഇല്ലാതാക്കിയത് രാജ്യത്തെ ജനങ്ങളുടെ പൗരാവകാശങ്ങൾ ആണ്. മാധ്യമങ്ങൾക്കുമേൽ സെൻസർഷിപ്പ് ഏർപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്തു. ജുഡീഷ്യറിയെപ്പോലും തടഞ്ഞു എന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയിൽ പുനഃസ്ഥാപിക്കപ്പെട്ട ജനാധിപത്യം കോൺഗ്രസിൽ ഇല്ലെന്നും ഷാ പരിഹസിച്ചു.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവൽക്കാരെന്ന് അവകാശപ്പെടുന്നവർ ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഉയർത്തുന്ന ശബ്ദങ്ങളെ അടിച്ചമർത്തുകയാണ് ചെയ്‌തെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ജെപി നദ്ദയും കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ഭരണഘടനാ വിരുദ്ധമായി ചിത്രീകരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണത്തിനിടെയാണ് കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം.