
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സംശയിക്കുന്ന രണ്ട് കുട്ടികൾ കോഴിക്കോട് ചികിത്സയിൽ. പ്രാഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയതിനെ തുടർന്നാണ് കുട്ടികളെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരനും കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരനുമാണ് ചികിത്സയിലുള്ളത്.
ഇതില്‍ കണ്ണൂര്‍ സ്വദേശിയായ കുട്ടി വെൻ്റിലേറ്ററിലാണ്. നാല് വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ഈ കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
രോഗ സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇന്ന് വന്നേക്കും. കോഴിക്കോട് പയ്യോളി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം ഇന്ത്യയിലാദ്യമായി രോഗമുക്തി നേടിയ കേസായിരുന്നു ഇത്.
മൂന്നാഴ്ച്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് കുട്ടി രോഗമുക്തനായത്. 97% മരണ നിരക്കുള്ള രോഗം ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനായതും ചികിത്സ നല്‍കിയതുമാണ് ഗുണകരമായത്.