
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സർവകക്ഷി യോഗം നാളെ നടക്കും. അടുത്തഘട്ട പുനരധിവാസ പ്രവർത്തനങ്ങളാണ് നാളത്തെ സർവ്വകക്ഷി യോഗത്തിന്റെ പ്രധാന അജണ്ട. നിലവിൽ വീട് കിട്ടാത്തവരായി ആരുമില്ല. പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കും. വിദഗ്ധർ നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ചാകും തുടർ നടപടികൾ സ്വീകരിക്കുക.
മുണ്ടക്കൈ എൽ പി സ്കൂൾ, വെള്ളാർമല വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവ സെപ്റ്റംബർ 2 ന് തുറക്കും. പുതിയ സ്കൂളിന് വെള്ളാർമല എന്ന് തന്നെയാകും പേര് നൽകുക. നിലവിൽ വെള്ളാർമല സ്കൂളിലെ കുട്ടികളെ മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലേക്കും, മുണ്ടക്കൈ ഗവൺമെൻ്റ് എൽ പി സ്കൂളിലെ കുട്ടികളെ മേപ്പാടി എപിജെ ഹാളിലേക്കുമാണ് മാറ്റുക. ദുരിതബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നതോടെയാകും പുതിയ സ്കൂൾ കെട്ടിടത്തിലേക്ക് മുഴുവൻ വിദ്യാർഥികളെയും മാറ്റുക.
ALSO READ: ഇന്ന് വിവാഹം നടക്കാനിരിക്കേ മലപ്പുറത്ത് പ്രതിശ്രുത വരന്‍ ജീവനൊടുക്കി
അതേസമയം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധസമിതിയുടെ പരിശോധന ഇന്നും തുടരും. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി സംഘമാണ് പരിശോധന നടത്തുന്നത്. ഈ മാസം 31 വരെ തുടരുന്ന പരിശോധനകൾക്ക് ശേഷമാകും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുക. കേന്ദ്ര സംഘത്തിനൊപ്പം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പ്രദേശത്ത് പരിശോധന തുടരുന്നുണ്ട്.