

അങ്കമാലി-ശബരി റെയിൽ പാതയിൽ കേന്ദ്ര സർക്കാരും റെയിൽവേയും നിസ്സംഗ നിലപാട് സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാതെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് കേന്ദ്ര മന്ത്രി ശ്രമിക്കുന്നത്. ശബരി പാതയിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ആരാണ് എന്നത് എല്ലാവർക്കും അറിയാം. ഒളിച്ചോട്ടത്തിന്റെ മാർഗ്ഗമാണ് കേന്ദ്ര റെയിൽ മന്ത്രി സ്വീകരിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. കേന്ദ്രസർക്കാരും റെയിൽവേയുമാണ് പദ്ധതിയിൽ നിസ്സംഗ നിലപാട് സ്വീകരിച്ചത്. കാലതാമസത്തിന്റെ ഭാരം സംസ്ഥാനം വഹിക്കണം എന്നതാണ് കേന്ദ്രം സ്വീകരിച്ച നിലപാട്. കഴിഞ്ഞ ബജറ്റിൽ കേരളത്തിനായി ഒന്നും തന്നെ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.