
യേശുക്രിസ്തുവിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ ഓർമ പുതുക്കി മറ്റൊരു ഈസ്റ്റർ ദിനം കൂടി. 50 ദിവസം നീണ്ട നോമ്പാചരണത്തിനും പ്രത്യേക പ്രാർഥനകളോടും പാതിര കുർബാനയോടും പരിസമാപ്തിയായി. ഏത് പീഡാനുഭവങ്ങളുടെയും സഹനത്തിന് ശേഷം പ്രതീക്ഷയുടെ ഒരു പുലരി ഉണ്ടാകുമെന്ന സന്ദേശമാണ് ഓരോ ഈസ്റ്റർ ദിനവും ലോകത്തെ പഠിപ്പിക്കുന്നത്.
ഓരോ ദുഖവെള്ളിക്കും ശേഷം ഒരു ഈസ്റ്റര്‍ ഉണ്ടായിരിക്കും. പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം യേശുവിൻ്റെ വാക്ക് നിറവേറാന്‍ കാത്തിരുന്നവര്‍ക്ക് ഉയർത്തെഴുന്നേൽപ്പിലൂടെ പ്രതീക്ഷയുടെ പുതുനാളം പകരുന്ന ദിനം കൂടിയാണിത്. ഓശാനയോട് കൂടി വിശുദ്ധ വാരത്തിലേക്ക് കടന്ന ക്രൈസ്തവരുടെ ഒരുമാസത്തിലധികം നീണ്ട നോമ്പാചരണത്തിൻ്റെ അവസാനമാണ് ഈസ്റ്റർ.
വിവിധ പള്ളികളിൽ കുർബാനകളും ശ്രുശ്രൂഷകളും തിരുകർമ്മങ്ങളും ദിവ്യബലിയും നടന്നു. രുചികരമായ ഭക്ഷണങ്ങൾ ഒരുക്കി ഭവനങ്ങളിൽ ആളുകൾ ഒത്തുചേരും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും, യാക്കോബായ സുറിയാനി സഭ കാതോലിക്ക ബാവ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയും കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലും ഈസ്റ്റർ ആശംസകൾ നേർന്നു.