
റഷ്യക്കുനേരെയുള്ള യുക്രെയ്‌ന്റെ ശക്തമായ മിസൈലാക്രമണങ്ങൾക്കിടെ പാശ്ചാത്യ രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. റഷ്യയുടെ ആണവ പ്രതിരോധം ചർച്ച ചെയ്യുന്നതിനായി ഇന്നലെ ഉന്നത സുരക്ഷാ കൗൺസിലുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ മുന്നറിയിപ്പ്. ക്രൂയിസ് മിസൈൽ ഉപയോഗിച്ച് റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ യുഎസും യുകെയും യുക്രെയ്‌ന് അനുമതി നൽകിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
ALSO READ: കുട്ടികളില്ലാതെ ജീവിക്കാനാഗ്രഹിക്കുന്നവർക്ക് പിഴ; വിചിത്ര നിയമവുമായി റഷ്യ
ആണവശക്തിയുടെ പിന്തുണയോടെ, റഷ്യക്കെതിരായ ഏത് ആക്രമണവും സംയുക്ത ആക്രമണമായി കണക്കാക്കുമെന്ന് പുടിൻ പറഞ്ഞു. തങ്ങൾ നൽകിയ സ്റ്റോം ഷാഡോ ക്രൂയിസ് മിസൈൽ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ കഴിഞ്ഞയാഴ്ചയാണ് യുകെ യുക്രെയ്‌ന് അനുമതി നൽകിയത്. യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമർ അമേരിക്കയിലെത്തി യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുക്രെയ്‌ൻ റഷ്യൻ മണ്ണിൽ ആയുധങ്ങൾ ഉപയോഗിക്കുന്നത് ചർച്ചയായെന്നാണ് വിവരം. റഷ്യൻ ഇൻ്റലിജൻസിന് ഈ സാധ്യതയെക്കുറിച്ച് നേരത്തേ സൂചന കിട്ടിയിരുന്നു.
തുടർന്ന് ഈ മാസം ആദ്യം ആണവ നയത്തിൽ പുനരാലോചന വേണമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് പുടിൻ്റെ പ്രതികരണം. നാലുവർഷം മുൻപ് വ്ലാഡിമിർ പുടിനാണ് റഷ്യയുടെ ആണവ നയത്തിന് രൂപം നൽകിയത്. ഇതനുസരിച്ച്, ആണവ ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യത്തിലോ ശക്തമായ ആക്രമണത്താൽ രാജ്യത്തിൻ്റെ നിലനിൽപ്പ് അപകടത്തിലാകുമ്പോഴോ റഷ്യയ്ക്ക് ആണവായുധങ്ങൾ ഉപയോഗിക്കാം. ആണവ നയത്തിലെ ഭേദഗതികൾ സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞ ഒരു വർഷമായി തുടരുകയാണെന്നും പുടിൻ സൂചിപ്പിച്ചു.