എ.ആർ. റഹ്മാൻ- സൈറ ഭാനു വിവാഹമോചനം; സ്വകാര്യതയെ മാനിക്കണമെന്ന് കുടുംബം, ട്രോളുകളും ചർച്ചകളുമായി പതിവ് പണി തുടർന്ന് പാപ്പരാസികൾ

സം​ഗീത സംവിധായകൻ എ.ആ‍ർ. റഹ്മാനും, ഭാര്യ സൈറ ഭാനുവും വേ‍ർപിരിയുന്നുവെന്ന വാർത്ത സൈറ പ്രസ്താവനയിലൂടെ അറിയിച്ചതിന് പിന്നാലെയാണ് വലിയ കോലാഹലങ്ങളെല്ലാം ഉടലെടുത്തത്
എ.ആർ. റഹ്മാൻ- സൈറ ഭാനു വിവാഹമോചനം; സ്വകാര്യതയെ മാനിക്കണമെന്ന് കുടുംബം, ട്രോളുകളും ചർച്ചകളുമായി പതിവ് പണി തുടർന്ന് പാപ്പരാസികൾ
Published on

കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിവാഹമോചന വാ‍ർത്തയുടെ ഞെട്ടലിലാണ് സമൂഹമാധ്യമങ്ങൾ. സം​ഗീത സംവിധായകൻ എ.ആ‍ർ. റഹ്മാനും, ഭാര്യ സൈറ ഭാനുവും വേ‍ർപിരിയുന്നുവെന്ന വാർത്ത സൈറ പ്രസ്താവനയിലൂടെ അറിയിച്ചതിന് പിന്നാലെയാണ് വലിയ കോലാഹലങ്ങളെല്ലാം ഉടലെടുത്തത്.

എ.ആർ. റഹ്മാനും താനുമായുള്ള 29 വര്‍ഷത്തെ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു. രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല എന്നും പ്രസ്താവനയിൽ കുറിച്ചുകൊണ്ടാണ് ഇരുവരുടെയും വിവാഹമോചന വാർത്ത അഭിഭാഷക വന്ദന ഷാ മുഖേന സൈറ ഭാനു പുറത്തുവിട്ടത്. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമാണ് ഇത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നും സൈറയുടെ പ്രസ്താവനയിൽ അറിയിച്ചു. സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ പ്രത്യേകമായി തന്നെ അറിയിച്ചിട്ടുണ്ട്.

എന്നാൽ, എ.ആർ. റഹ്മാൻ ആരാധകരും അഭ്യുദയകാംക്ഷികളുമെല്ലാം വളരെ വൈകാരികമായാണ് വിഷയം ഏറ്റെടുത്തത്. ഇരുവ‍ർക്കിടയിൽ എന്ത് സംഭവിച്ചുവെന്ന് ആരായുന്ന കമൻ്റുകളും, വിവാഹമോചനത്തിന് അനുചിതമായ പ്രായമെന്നും തുടങ്ങിയ കമൻ്റുകളുടെ പ്രവാഹമാണ് ഈ വാർത്തയ്ക്കടിയിൽ പ്രത്യക്ഷപ്പെട്ടത്. വളരെ വ്യക്തിപരമായ ഇരുവരുടെയും വിവാഹമോചനത്തിൽ, ഇടിച്ചുകയറിയുള്ള അനാവശ്യ കമൻ്റുകളുടെ പ്രവാഹവും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

എന്നാൽ, വിവാദങ്ങൾക്ക് വിരാമമിട്ടുകൊണ്ട് എ.ആർ റഹ്മാൻ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി. "മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർഥം തേടുന്നു, തകര്‍ന്നത് കൂട്ടി യോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും, ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി" തന്‍റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് റഹ്മാന്‍ ഇത് അറിയിച്ചത്. എആര്‍ആര്‍-സൈറ ബ്രേക്ക് അപ് എന്ന ഹാഷ്ടാഗോടു കൂടിയാണ് റഹ്മാന്‍ ഇത് പങ്കുവെച്ചത്.

വിഷയത്തിൽ ഇരുവരുടെയും മക്കളും ഇതിനോട് പ്രതികരണവുമായി രം​ഗത്തെത്തി. വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇരുവരുടെയും മക്കള്‍ ആവശ്യപ്പെട്ടു. മക്കളായ ഖദീജ, റഹീമ, അമീന്‍ എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടും ബഹുമാനത്തോടും കൂടി കൈകാര്യം ചെയ്യണമെന്ന് മകള്‍ ഖദീജ റഹ്മാനും, റഹീമ റഹ്മാനും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. വിവാഹമോചനത്തെക്കുറിച്ചുള്ള എ.ആര്‍. റഹ്മാന്റെ പോസ്റ്റ് പങ്കുവെച്ചായിരുന്നു മക്കളുടെ പ്രതികരണം. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് മകനും ഗായകനുമായ എആര്‍ അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

എന്നാൽ, സംഭവവികാസങ്ങൾ അവിടെയും അവസാനിച്ചില്ല. നയൻതാര- ധനുഷ് വിവാദവുമായി കൂട്ടിച്ചേർത്തുകൊണ്ടുള്ള മീമുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. വിവാദത്തിന് പിന്നാലെ ഈ വിവാഹമോചനവും തന്‍റെ തലയിലാകുമോ എന്ന് ധനുഷ് ചോദിക്കുന്ന മീമുകളാണ് വൈറലാകുന്നത്. ധനുഷ് അവസാനം ചെയ്ത രായന്‍ എന്ന ചിത്രത്തിലാണ് റഹ്മാന്‍ അവസാനം പ്രവര്‍ത്തിച്ചതെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നടൻ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചനം ചർച്ചയായപ്പോഴും ധനുഷിൻ്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. സെലിബ്രിറ്റി വിവാഹമോചനം പ്രഖ്യാപിക്കുമ്പോഴെല്ലാം തമിഴ് മീം ക്രിയേറ്റർമാർ ധനുഷിന്‍റെ പേര് തമാശയായി എടുത്തിടുന്നത് പതിവായിരിക്കുകയാണ്.

എന്തായാലും, സെലിബ്രിറ്റി വിവാഹമോചനങ്ങൾക്ക് പിന്നാലെ ഉടലെടുക്കുന്ന വാദപ്രതിവാദങ്ങളുടെയും കോലാഹലങ്ങളുടെയും ഏറ്റവും പുതിയ ഇരയായി മാറിയിരിക്കുകയാണ് എ.ആ‍ർ. റഹ്മാനും സൈറ ഭാനുവും. ഏതൊരു സാധാരണക്കാരനെയും പോലെ വിവാഹമോചനം എന്നത് വ്യക്തിപരമായ വിഷമായി കണക്കാക്കാൻ ഒരുക്കമല്ലാതെ, അവരുടെ ജീവിതത്തിലും വിധി നിർണയിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com