
തത്തകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. കൂട്ടാമായും ഒറ്റക്കും പറന്നെന്നുത്ത തത്തകളെ മാറിനിന്ന് വീക്ഷിക്കുന്നവരാകും നമ്മളിൽ പലരും. എന്നാൽ തത്തയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് അർജൻ്റീനയിലെ ഒരു പട്ടണം. കൂട്ടാമായെത്തിയ ഒരു പറ്റം തത്തകൾ ഇതിനോടകം പട്ടണം തന്നെ കീഴടക്കിയിരിക്കുകയാണ്.
അർജൻ്റീനയിലെ ഹിലാരിയോ അസ്കസുബി പട്ടണമാണ് തത്തകൾ കൈയടക്കിയിരിക്കുന്നത്. തത്തകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാവാതെ നട്ടംതിരിയുകയാണ് ഇവിടുത്തെ ജനങ്ങൾ. വൈദ്യുത കമ്പികൾ കടിച്ചു നശിപ്പിക്കും, ഇടതടവില്ലാത്ത ചിലച്ചും, തോന്നിയ ഇടങ്ങളിലെല്ലാം കാഷ്ഠിച്ചും, പ്രദേശത്തുകൂടെ പറന്നുകളിക്കുകയാണ് ഇവ.
വനനശീകരണം മൂലം ഇല്ലാതായ ഗ്രാമത്തിലെ കുന്നുകളിൽ നിന്നാണ് തത്തകളുടെ പട്ടണത്തിലേക്കുള്ള വരവ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അർജൻ്റീനയുടെ ഭൂരിഭാഗം വന മേഖലകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഭക്ഷണത്തിനായി തത്തകൾ നഗരത്തിലേക്ക് ചേക്കേറുന്നത്. ശബ്‌ദം, ലേസർ ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് അവരെ ഭയപ്പെടുത്താൻ താമസക്കാർ ശ്രമിച്ചുവെങ്കിലും ഒന്നും ഫലവത്തായില്ല.
ഇവിടുത്തെ കാഴ്ച്ചകളെ ആൽഫ്രഡ് ഹിച്ച്‌കോക്കിൻ്റെ ക്ലാസിക് ത്രില്ലറായ "ദ ബേർഡ്‌സ്" എന്ന സിനിമയിലെ രംഗങ്ങളോടാണ് ആളുകൾ ഉപമിക്കുന്നത്. സിനിമയിലേതുപോലെ നൂറുകണക്കിന് പക്ഷികളാണ് വൈദ്യുതി കേബിളുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ ഇരിക്കുന്നത്.