
ക്രിക്കറ്റ് പന്തിനെ ചൊല്ലി ഉടലെടുത്ത തർക്കത്തെ തുടർന്ന് അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ച് 21കാരൻ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പിന്നീട് വൈറലായി.
ചൊവ്വാഴ്ച ക്രിക്കറ്റ് കളിക്കിടെ പ്രൈമറി സ്കൂൾ അധ്യാപകനായ രാമപ്പ പൂജാരിയുടെ (36) വീട്ടിൽ പന്ത് വന്ന് വീണിരുന്നു. പന്ത് തെരഞ്ഞെത്തിയ പവൻ ജാദവിനോട് (21) ആ ഭാഗത്തേക്ക് വന്നിട്ടില്ലെന്നാണ് അധ്യാപകൻ മറുപടി നൽകിയത്. പിന്നീട് ക്രിക്കറ്റ് ബോളിനെ കുറിച്ച് ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു.
വഴക്കിനിടയിൽ യുവാവ് രാമപ്പ പൂജാരിയെ മർദിക്കുകയും, പിന്നീട് കുപ്പിച്ചില്ലും കത്തിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്തും തലയിലും സാരമായി പരിക്കേറ്റ രാമപ്പ പൂജാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇയാൾ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. (വീഡിയോ കടപ്പാട്: എൻഡിടിവി)