മദ്യവിൽപനയെ ചൊല്ലി തർക്കം; താമരശേരിയിൽ മധ്യവയസ്കന് ക്രൂരമർദനം

മദ്യവിൽപനയെ ചൊല്ലി തർക്കം; താമരശേരിയിൽ മധ്യവയസ്കന് ക്രൂരമർദനം

ഇരുമ്പ് പൈപ്പും മാരക ആയുധങ്ങളും ഉപയോഗിച്ചാണ് അബദുള്ളയെ ക്രൂരമായി മ‍ർദിച്ചത്
Published on

കോഴിക്കോട് താമരശ്ശേരിയിൽ മധ്യവയസ്കന് ക്രൂര മർദ്ദനം. മദ്യവിൽപ്പന സംഘം മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. കൂടത്തായി കോടഞ്ചേരി റോഡിൽ വെച്ചാണ് മദ്യവില്പന സംഘം മധ്യവയസ്കനെ ക്രൂരമായി മ‍ർദിച്ചത്. കക്കാടംപൊയിൽ സ്വദേശി അബദുള്ളയ്ക്കാണ് പരിക്കേറ്റത്.

ഇരുമ്പ് പൈപ്പും മാരക ആയുധങ്ങളും ഉപയോഗിച്ചാണ് അബദുള്ളയെ ക്രൂരമായി മ‍ർദിച്ചത്. ആക്രമണത്തിൽ അബ്ദുള്ളയുടെ കൈയിൻ്റെ എല്ല് പൊട്ടുകയും, മുഖത്ത് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അബദുള്ളയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യവില്പനയെ തുടർന്നുള്ള തർക്കമാണ് മർദ്ദനത്തിന് ഇടയാക്കിയത്. ചില്ലറ മദ്യവിൽപ്പന നടത്തുന്ന രണ്ടം​ഗ സംഘത്തിൻ്റെ അടുത്ത് നൂറ് രൂപയ്ക്ക് മദ്യം ആവശ്യപ്പെട്ട് അബ്ദുള്ള ചെല്ലുകയായിരുന്നു. എന്നാൽ, ഇരുനൂറ് രൂപയിൽ കുറച്ച് മദ്യം നൽകില്ല എന്ന് പറഞ്ഞു. അങ്ങനെ ഇരുവരും തമ്മിൽ വാക് ത‍ർക്കത്തിലേക്കും തുട‍ർന്ന് മർദനത്തിലേക്കും നീങ്ങുകയായിരുന്നു. ഏറെ നാളായി ഇവിടെ മദ്യവിൽപന നടക്കുന്നുണ്ടെന്നും, ഇതേത്തുട‍ർന്ന് സംഘ‍ർഷങ്ങ​ൾ ഉണ്ടാകാറുണ്ട് എന്നുമാണ് നാട്ടുകാ‍ർ പറയുന്നത്.

News Malayalam 24x7
newsmalayalam.com