നിരാഹാര സമരം അവസാനിപ്പിച്ച് ആശമാർ; 'രാപകല്‍ സമരയാത്ര' ഫ്ലാഗ് ഓഫ് ചെയ്തു

മാർച്ച് 20 രാവിലെ 11 മണി മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്
നിരാഹാര സമരം അവസാനിപ്പിച്ച് ആശമാർ; 'രാപകല്‍ സമരയാത്ര' ഫ്ലാഗ് ഓഫ് ചെയ്തു
Published on

നിരാഹാര സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സമരം അടുത്തഘട്ടത്തിൽ കടക്കുന്നതിനാലാണ് തീരുമാനം. 43-ാം ദിവസത്തിലേക്ക് ‌കടക്കുമ്പോഴാണ് ആശമാർ നിരാഹാരം അവസാനിപ്പിക്കുന്നത്. എന്നാല്‍, പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റ് പടിക്കലിൽ ഇന്ന് ആശാ സമരത്തിൻ്റെ അടുത്തഘട്ടമായ സമരയാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നു.

81 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കലിൽ ആശാ വർക്കർമാർ രാപകൽ സമരം തുടരുകയാണ്. ഓണറേറിയം വർധനയുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ രാപകൽ സമരം ആരംഭിച്ചത്. അടുത്ത ഘട്ടമായി സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിച്ചു. തുട‍ർന്ന് ആരോ​ഗ്യ മന്ത്രി അടക്കമുള്ളവരുമായി നടന്ന ചർച്ചകൾ ഫലം കാണാതെ വന്നതോടെ ആശാ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ച് നിരാഹാര സമരം ആരംഭിച്ചു. മാർച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്. മുടി മുറിച്ചും, തല മുണ്ഡനം ചെയ്തും ആശമാർ പ്രതിഷേധമറിയിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം അൻപതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് മുടി മുറിക്കൽ പ്രതിഷേധത്തിലേക്ക് കടന്നത്. ഇതിനു പിന്നാലെയാണ് 71-ാം ദിവസം നാലാം ഘട്ട സമരപ്രഖ്യാപനം എന്ന നിലയ്ക്ക് സമരയാത്ര ആഹ്വാനം ചെയ്തത്.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ, മെയ് അഞ്ചിന് തുടങ്ങി ജൂൺ 17ന് അവസാനിക്കുന്ന രീതിയിലാണ് രാപകൽ സമരയാത്ര. വിവിധ ജില്ലകളിൽ കൂടി സമരയാത്ര കടന്നുപോവുമ്പോഴും സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരം തുടരും. ഡോ. എം.പി. മത്തായി സമരയാത്രയുടെ പതാക, ജാഥാ ക്യാപ്റ്റൻ എം.എ. ബിന്ദുവിന് കൈമാറി. ഓണറേറിയം 21,000 ആയി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ആശമാർ മുന്നോട്ട് വയ്ക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com