മുടി മുറിച്ചും തലമുണ്ഡനം ചെയ്തും പ്രതിഷേധം; സർക്കാർ ഇത് കണ്ടില്ലെങ്കിൽ ചങ്ക് മുറിക്കുമെന്ന് ആശമാർ

അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. എത്ര ദിവസം കഴിഞ്ഞാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.
മുടി മുറിച്ചും തലമുണ്ഡനം ചെയ്തും പ്രതിഷേധം; സർക്കാർ ഇത് കണ്ടില്ലെങ്കിൽ ചങ്ക് മുറിക്കുമെന്ന് ആശമാർ
Published on

മുടി മുറിച്ചും തലമുണ്ഡനം ചെയ്തും സംസ്ഥാന സർക്കാരിന് എതിരായ സമരം കടുപ്പിച്ച് ആശവർക്കേഴ്സ് അസോസിയേഷൻ. വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അൻപതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് മുടി മുറിക്കൽ പ്രതിഷേധത്തിലേക്ക് കടന്നത്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ സമരപ്പന്തലിലെത്തി.


ആശമാരുടെ ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൻ്റെ അൻപതാം ദിനത്തിലാണ് തല മുണ്ഡനം ചെയ്തുള്ള സമരത്തിലേക്ക് സമരക്കാർ കടന്നത്.. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി.

പിന്നാലെ സമരക്കാർ മുടി മുറിച്ച് പ്രതിഷേധിച്ചു. രണ്ട് പേരുടെ തല മുണ്ഡനം ചെയ്തുള്ള സമരത്തിലേക്ക് കടന്നപ്പോൾ സമരക്കാർ വൈകാരികമായി മുദ്രാവാക്യം വിളിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മുദ്രാവാക്യങ്ങൾ.മുഖ്യമന്ത്രിയും ധനമന്ത്രിയും ആരോഗ്യമന്ത്രിയും ഇത് കണ്ടില്ലെങ്കിൽ ചങ്ക് മുറിക്കുമെന്ന് ആശമാർ പറഞ്ഞു.ഇനി സർക്കാർ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ എന്ന മുദ്രാവാക്യം കാണുന്ന പ്ലക്കാർഡുകൾ ഉയർത്തി.

അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. എത്ര ദിവസം കഴിഞ്ഞാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.


അതിനിടെ സമരപ്പന്തലിലേക്ക് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ എത്തി.മുടി മുറിച്ചുള്ളത് ധീരമായ സമരമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.ആശമാരുടെ കണ്ണീരിൽ വെണ്ണീറാകാൻ പോകുന്ന സർക്കാരാണിതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ പ്രതികരിച്ചു.

തല മുണ്ഡനം ചെയ്തതിന് ശേഷം സമരക്കാർ വീണ്ടും സെക്രട്ടേയറ്റിന് മുന്നിൽ പ്രകടനം നടത്തി... ആശ വർക്കേഴ്സ് അസോസിയേഷൻ്റെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തല മുണ്ഡലം ചെയ്ത് പ്രതിഷേധിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com