
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന ലൈംഗികാരോപണങ്ങളിൽ ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണ ജോർജ്. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ അത് ലഭ്യമാക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് സർക്കാർ കോടതിയിൽ പറയുമെന്നും മന്ത്രി വ്യക്തമാക്കി.
ലൈംഗിക ആരോപണങ്ങളെ തുടർന്ന് AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദീഖും, ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്ജിത്തും രാജിവെക്കേണ്ടി വന്നതിനു പിന്നാലെയാണ് മന്ത്രി വീണ ജോർജിന്റെ പ്രതികരണം.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടിക്ക് പൂർണ പിന്തുണയും മന്ത്രി വീണ ജോർജ് നൽകിയിരുന്നു. പരാതിപ്പെടാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകും. തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിലുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.