ദുരിത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിലെ സോയാബീൻ കഴിച്ചു; വയനാട് രണ്ട് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരി കിട്ടിയതിൽ വൻപ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സംഭവം
ദുരിത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിലെ സോയാബീൻ കഴിച്ചു; വയനാട് രണ്ട് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
Published on


വയനാട് ദുരിത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിലെ സോയാബീൻ കഴിച്ച രണ്ട് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം. ഛർദ്ദിയും വയറിളക്കവുമായി കുട്ടികൾ ആശുപത്രിയിൽ. മേപ്പാടി കുന്നംപറ്റയിൽ മുണ്ടക്കൈയിലെ ദുരന്തബാധിതരുടെ വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിലെ ഒരു കുട്ടിയെയും ബന്ധു വീട്ടിലെ മറ്റൊരു കുട്ടിയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരി കിട്ടിയതിൽ വൻപ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സംഭവം.

അതേസമയം പുഴുവരിച്ച അരി വിതരണം ചെയ്‌ത സംഭവത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷന് വിശദീകരണം നൽകി വയനാട് എഡിഎം. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ വിതരണം ചെയ്യില്ലെന്ന് എഡിഎം അറിയിച്ചതായി ഭക്ഷ്യ കമ്മീഷന്‍ വ്യക്തമാക്കി. പുഴുവരിച്ചത് നിര്‍മ്മാണ്‍ എന്ന സംഘടന നല്‍കിയ കിറ്റുകളിലെ വസ്തുക്കളാണെന്നും മുഴുവന്‍ ഭക്ഷ്യ വസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എഡിഎം അറിയിച്ചു.

കിറ്റുകള്‍ അലക്ഷ്യമായി വിതരണം ചെയ്തതിലാണ് സംസ്ഥാന ഭക്ഷ്യകമ്മീഷൻ റിപ്പോര്‍ട്ട് തേടിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഭക്ഷ്യകിറ്റുകൾ ലഭിച്ചത്. ഓണത്തിന് മുമ്പ് നല്‍കിയ കിറ്റുകള്‍ വിതരണം ചെയ്യാത്ത സാഹചര്യവും അന്വേഷിക്കണമെന്നും ഭക്ഷ്യ കമ്മീഷൻ നിർദേശിച്ചിരുന്നു.

വയനാട് ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്‌ത സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ, ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് സർക്കാർ നടപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com