കെജ്‌രിവാളിന്‍റെ കസേര ഒഴിഞ്ഞുകിടക്കും; 'ഭരതന്‍ സ്റ്റൈലില്‍' ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ് അതിഷി

ആം ആദ്മി രാഷ്ട്രീയകാര്യ സമിതിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാൾ അതിഷിയുടെ പേര് നിർദേശിക്കുകയായിരുന്നു
കെജ്‌രിവാളിന്‍റെ കസേര ഒഴിഞ്ഞുകിടക്കും; 'ഭരതന്‍ സ്റ്റൈലില്‍' ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ് അതിഷി
Published on

ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് അതിഷി മർലേന ചുമതലയേറ്റു. അധികാരമേറ്റെടുത്ത ശേഷം കെജ്‌രിവാളിന് വേണ്ടി പ്രതീകാത്മകമായ ഒരു കസേര മാറ്റിവെച്ച അതിഷി താൻ ഇടക്കാല മുഖ്യമന്ത്രി മാത്രമാണെന്നും പറഞ്ഞു. ഹിന്ദു ഇതിഹാസമായ രാമായണത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അതിഷി നിലവിലെ രാഷ്ട്രീയ സാഹചര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്.

"ഭരതന്‍റെ അവസ്ഥയാണ് എനിക്കിപ്പോള്‍, ശ്രീരാമന്‍ വനവാസത്തിന് പോയപ്പോള്‍ അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തില്‍ ഭരതന് ഭരിക്കേണ്ടി വന്നു", അതിഷി പറഞ്ഞു.

Also Read: മാർക്സും ലെനിനും ചേരുന്ന 'മർലേന'; ആരാണ് പുതിയ ഡൽഹി മുഖ്യമന്ത്രി അതിഷി?

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ നീണ്ടകാലത്തെ ജയില്‍ വാസത്തിനു ശേഷമാണ് മുന്‍ മുഖ്യമന്ത്രി കെജ്‌‍രിവാളിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കെജ്‌രിവാള്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. ആം ആദ്മി രാഷ്ട്രീയകാര്യ സമിതിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാൾ അതിഷിയുടെ പേര് നിർദേശിക്കുകയായിരുന്നു. രാമായണത്തില്‍ രാമന്‍റെ പാദുകം സിംഹാസനത്തില്‍ വെച്ച് രാജ്യം ഭരിച്ച ഭരതനെ ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ദിവസം അതിഷി ഓർത്തെടുത്തത് ഈ പശ്ചാത്തലത്തിലാണ്. പറയുക മാത്രമല്ല, കെജ്‍‌രിവാള്‍ ഉപയോഗിച്ചിരുന്ന കസേര ഒഴിച്ചിടുകയും ചെയ്തു.

"ഇത് അരവിന്ദ് കെജ്‌രിവാളിന്‍റെ കസേരയാണ്. നാലു മാസത്തിന് ശേഷം ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്", അതിഷി പറഞ്ഞു. നാലു മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ അതിഷിയായിരുക്കും ഡല്‍ഹി സർക്കാരിനെ നയിക്കുക.

Also Read: "കുട്ടികളുടെ നഗ്ന ചിത്രം സൂക്ഷിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരം"; മദ്രാസ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കി സുപ്രീം കോടതി

അതിഷി ഉൾപ്പെടെ ആറ് മന്ത്രിമാർ ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗോപാല്‍ റായ്, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാർ. കെജ്‌രിവാൾ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരെ നിലനിർത്തിക്കൊണ്ടാണ് പുതിയ മന്ത്രിസഭ അഴിച്ചുപണിഞ്ഞത്. കെജ്‌രിവാൾ മന്ത്രിസഭയിൽ ഏഴ് പേരായിരുന്നെങ്കിൽ, അതിഷി മന്ത്രിസഭയിൽ ആറു പേർ മാത്രമേയുള്ളൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com