
കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ഖലിസ്ഥാനി ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഹൈക്കമ്മീഷൻ കോൺസുലർ ക്യാമ്പ് നടത്തുന്നതിനിടെ, ഒൻ്റാറിയോ ബ്രാംപ്ടണിലെ ക്ഷേത്രത്തിൻ്റെ കവാടങ്ങൾ തകർത്ത സംഭവത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തിയ നടപടി ഭീരുത്വ ശ്രമങ്ങളാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
"ഇത്തരം അക്രമങ്ങൾ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു," പ്രധാനമന്ത്രി എക്സിൽ കുറിച്ചു. തീവ്രവാദികളും വിഘടനവാദികളും നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നുവെന്നും, എല്ലാ ആരാധനാലയങ്ങൾക്കും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം.
കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സർക്കാറിന് വലിയ ആശങ്കയുണ്ടെന്ന് വക്താവ് രൺദീർ ജയ്‌സ്വാളും പ്രസ്താവനയിറക്കിയിരുന്നു. ക്ഷേത്രത്തിലുണ്ടായ സംഭവത്തിനും, ആക്രമത്തിൽ പ്രതിഷേധിക്കുന്നവരും പോലീസുകാരും തമ്മിലുള്ള ഏറ്റുമുട്ടലിനും പിന്നാലെയാണ് മന്ത്രാലയത്തിൻ്റെ ഈ പ്രതികരണം.
ഖലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് കാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു മഹാസഭാ മന്ദിറിന് മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. ആക്രമണത്തിൽ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സർക്കാരിലെ കേന്ദ്രമന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു. പിന്നാലെ കാനഡയിലെ പ്രതിപക്ഷ നേതാവും ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു.