
പത്തനംതിട്ടയിൽ വിവാഹ അനുബന്ധ ചടങ്ങ് കഴിഞ്ഞ് മടങ്ങി വന്ന സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ നടുറോഡില്‍ അകാരണമായി പൊലീസ് മർദിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. പത്തനംതിട്ട സ്റ്റേഷനിലെ എസ് ഐ എസ്. ജിനു അടക്കം മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. പരിക്കേറ്റ സിത്താരയുടെ മൊഴിയിൽ കേസെടുത്തെങ്കിലും ഇതുവരെ ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ല. എസ്ഐ അടക്കം ഉദ്യോഗസ്ഥർക്കെതിരായ കേസിൽ ഉന്നതതല അന്വേഷണം പരിക്കേറ്റവർ ആവശ്യപ്പെട്ടിരുന്നു.
ഇരുപത് അംഗ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ എസ്ഐ ജിനുവിന് സസ്പെൻഷൻ ലഭിച്ചിരുന്നു. റേഞ്ച് ഡിഐജിയുടേതാണ് നടപടി. എസ്ഐ എസ്. ജിനുവിനെ കൂടാതെ മൂന്ന് പൊലീസുകാരെയും സസ്പെന്റ് ചെയ്തു. എസ്ഐക്കും പൊലീസുകാർക്കും വലിയ വീഴ്ച്ച സംഭവിച്ചുവെന്ന പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഫെബ്രുവരി നാലിന് വിവാഹസത്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീ ഉൾപ്പെടെയുള്ള സംഘത്തെ നടുറോഡിൽ വച്ചാണ് പൊലീസ് തല്ലിച്ചതച്ചത്. പത്തനംതിട്ട അബാന്‍ ജംഗ്ഷനിൽ വണ്ടി നിർത്തിയിട്ട കോട്ടയം സ്വദേശികൾക്കാണ് പൊലീസിൻ്റെ മർദനമേറ്റത്. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മർദിച്ചത്. 20 അംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പോലീസ് സംഘം പാഞ്ഞ് എത്തി മർദ്ദിച്ചു എന്നാണ് പരാതി.
മുണ്ടക്കയം സ്വദേശി സിത്താര, ഭര്‍ത്താവ് ശ്രീജിത്ത്, ബന്ധു ഷിജിന്‍ എന്നിവര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. വാഹനത്തിന് പുറത്തു നിന്ന മറ്റുള്ളവര്‍ക്കും അടി കിട്ടി. അക്രമം നടത്തിയ ശേഷം എസ്‌ഐ ജിനുവും സംഘവും വളരെ വേഗം സ്ഥലം വിട്ടു. പരിക്ക് പറ്റിയവര്‍ പിന്നീട് സ്വന്തം വാഹനത്തിലാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. സിത്താരയുടെ കൈക്ക് പൊട്ടലും ശ്രീജിത്തിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കുമേറ്റിരുന്നു.
സ്ഥലത്ത് സംഘര്‍ഷം നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് എത്തിയെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ പൊലീസിന് നില്‍ക്കക്കള്ളി ഇല്ലാതാകുകയായിരുന്നു. സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തിരുന്നു. മർദനമേറ്റ സിതാരയുടെ മൊഴിയിലാണ് കേസെടുത്തത്. ഉണ്ടായത് പൊലീസ് അതിക്രമമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. എസ്ഐ ജിനുവിന് ഗുരുതര വീഴ്ചയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് സംഘം ആക്രമിച്ചത് ആളുമാറിയാണ്. എസ്ഐയും സംഘവും എത്തിയത് ബാറിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശക്തമായ നടപടിയും അന്വേഷണവും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ പ്രതികരിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും നന്ദകുമാർ പറഞ്ഞു.