
വെസ്റ്റ് ബാങ്കിലെ തീവ്ര വലതുപക്ഷ ഇസ്രായേൽ സംഘടനയ്ക്കും നാല് അനധികൃത ഔട്ട്‌പോസ്റ്റുകൾക്കുമെതിരെയും ഉപരോധം ഏർപ്പെടുത്തി യു എസ്. ഇസ്രയേലിന്റെ അധീനതയിലുള്ള വെസ്റ്റ് ബാങ്കിലെ തീവ്രവാദ പ്രവർത്തനങ്ങളിലും മറ്റ് അക്രമണങ്ങളിലും ആശങ്കയുള്ളതായും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ലെഹാവയ്ക്കാണ് അമേരിക്ക ആദ്യം ഉപരോധം ഏർപ്പെടുത്തിയത്.
പതിനായിരത്തിലധികം അംഗങ്ങൾ ഉള്ള ലെഹാവയുടെ പ്രാഥമിക ലക്ഷ്യം പലസ്തീനികൾക്കെതിരായ ആക്രമണങ്ങളാണ്. കൂടാതെ ഗാസയിലേക്ക് സഹായവുമായി പോകുന്ന വാഹനങ്ങളെ ആക്രമിച്ച രണ്ട് ഇസ്രായേലി നേതാക്കൾക്കുമാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. അതേസമയം ഇസ്രയേലിനെതിരായ അമേരിക്കയുടെ ഉപരോധ പ്രവർത്തനങ്ങളിൽ ഇസ്രായേൽ ഭരണകൂടം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേൽ - പലസ്തീൻ പ്രശ്ന പരിഹാരത്തിലേക്കുള്ള പുരോഗതിയെ തടസ്സപ്പെടുത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളും നിയന്ത്രിക്കണമെന്ന് ഇസ്രായേലി സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി മൂന്ന് ഇസ്രയേലി പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തിയതായും അമേരിക്ക അറിയിച്ചു. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ഉടനടി നടപടികൾ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം സ്വന്തം നിലയിലുള്ള നടപടികൾ കൈക്കൊള്ളുമെന്നും മാത്യു മില്ലർ വ്യക്തമാക്കി.