
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചു. ഗാബ ടെസ്റ്റിൽ ശനിയാഴ്ച 13.2 ഓവര്‍ മാത്രമാണ് പന്തെറിയാൻ കഴിഞ്ഞത്. കനത്ത മഴയെ തുടർന്ന് ആദ്യ ദിവസത്തെ ഒന്നാം സെഷനിൽ തന്നെ മത്സരം നിർത്തിവെച്ചു.
ഗാബയിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് സ്‌കോര്‍ 19 റണ്‍സായിരിക്കെയാണ് ആദ്യം മഴ വില്ലനായി എത്തിയത്. പിന്നാലെ താത്കാലികമായി നിര്‍ത്തിവെച്ച മത്സരം മഴ മാറിയതോടെ പുനരാരംഭിച്ചു. 13.2 ഓവറില്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് രസംകൊല്ലിയായി വീണ്ടും മഴയെത്തിയത്. പിന്നീട് മത്സരം തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
ഓപണർമാരായ ഉസ്മാൻ ഖവാജ (19), നഥാൻ മക്സ്വീനി (4) എന്നിവരാണ് ക്രീസിൽ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇപ്പോൾ 1–1 എന്ന നിലയിലായതിനാൽ ഇരുടീമുകൾക്കും ഈ മത്സരം നിർണായകമാണ്. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഗാബയില്‍ ഇറങ്ങിയത്. രവിചന്ദ്രന്‍ അശ്വിനും ഹര്‍ഷിത് റാണയ്ക്കും പകരം, രവീന്ദ്ര ജഡേജയും ആകാശ് ദീപ് സിങ്ങും ടീമില്‍ തിരിച്ചെത്തി. ഒരു മാറ്റവുമായാണ് ഓസീസ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയത്. സ്‌കോട്ട് ബോളണ്ടിന് പകരം ജോഷ് ഹേസല്‍വുഡ് ഇലവനിൽ തിരിച്ചെത്തി.