
മുംബൈയിൽ എൻസിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ വെള്ളിയാഴ്ച അഞ്ച് പേർ അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ഒമ്പതായി. അറസ്റ്റിലായവരെ മുംബൈയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഒക്ടോബർ 25 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
കർജാട്, ഡോംബിവിളി, നവി മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. ലോറൻസ് ബിഷ്ണോയി സംഘത്തിലുള്ളവരാണ് ഇവർ അഞ്ച് പേരും. ഇവർക്ക് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഒക്ടോബർ 12നാണ് അജിത് പവാർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന എൻസിപി നേതാവായ സിദ്ദിഖിയെ മൂന്നംഗ സംഘം വെടിവെച്ച് കൊന്നത്. മകൻ്റെ ഓഫീസിന് പുറത്തുവച്ചാണ് സിദ്ദിഖിക്ക് വെടിയേറ്റത്.
വെടിയുതിർത്തവരെന്ന് ആരോപിക്കപ്പെടുന്ന ഹരിയാന സ്വദേശിയായ ഗുർമൈൽ ബൽജിത് സിംഗ് (23), ഉത്തർപ്രദേശ് സ്വദേശി ധർമരാജ് രാജേഷ് കശ്യപ് (19), ഹരീഷ് കുമാർ ബാലക്രം നിസാദ് (23), സഹ ഗൂഢാലോചനക്കാരൻ പ്രവീൺ ലോങ്കർ എന്നിവരുൾപ്പെടെ നാല് പേരെ പൊലീസ് ഇതുവരെ പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.