

തൃശൂർ: പൂരത്തിന് കൊടിയേറി കഴിഞ്ഞാൽ ചടങ്ങുകൾ നടത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് വി. എസ്. സുനിൽകുമാർ. ദുരന്തം മുഖത്ത് എങ്ങനെ നടത്തണമെന്നത് ആലോചിക്കണം. ഇക്കാര്യത്തിൽ ദേവസ്വത്തിൻ്റെ ഭാഗത്ത് നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വി. എസ്. സുനിൽകുമാർ പറഞ്ഞു. ആചാരപ്രകാരമുള്ള കാര്യങ്ങൾ നടത്താതെ കഴിയില്ല. ജനങ്ങളുടെ ഹിതം കൂടി പരിഗണിച്ചാവും തീരുമാനമെടുക്കുക.
വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധന നടക്കുകയാണ്. സ്ഥലം സന്ദർശിച്ച പെസോ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ ജില്ലയിലെ കനത്ത ചൂട് അല്ല പൊട്ടിത്തെറിക്ക് കാരണമെന്നാണ്. വെടിക്കെട്ട് പുരയിലേക്ക് താൽക്കാലിക വൈദ്യുതി കണക്ഷൻ എടുത്തിട്ടുണ്ട്. ഇതിൽ സംഭവിച്ച ഷോർട്ട് സർക്യൂട്ട് ആണോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
നിരോധിത കെമിക്കൽ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. 2016 ലെ പുറ്റിങ്ങൽ ദുരന്തത്തിന് ശേഷം കർശന സുരക്ഷയോടെയാണ് വെടിക്കെട്ട് നടത്തുന്നത്. പൂരത്തിന് അതിശക്തമായ സുരക്ഷയാണ് പാലിക്കുന്നത്. പെസോ പറഞ്ഞ മാനദണ്ഡങ്ങൾ പാലിച്ചാണ് പൂരം നടത്തുന്നതെന്നും വി. എസ്. സുനിൽ കുമാർ പറഞ്ഞു. വെടിക്കെട്ട് പെട്ടെന്ന് നിർത്താൻ കഴിയുന്നത് അല്ല.
വെടിക്കെട്ട് നിർമാണത്തിന് ബദൽ മാർഗം അവതരിപ്പിച്ചിരുന്നു. ഒരു പാർക്ക് നിർമിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ പല കാരണങ്ങൾ കൊണ്ട് തടസപ്പെട്ടു.അതിന് പിന്നിൽ ശിവകാശിയിൽ നിന്നുള്ള പടക്ക ലോബി ആണെന്ന് ആരോപണം വന്നുവെന്നും സുനിൽകുമാർ പറഞ്ഞു. പാകൃതമായ പടക്ക നിർമാണം തടയണമെന്നും അദ്ദേഹം പറഞ്ഞു. ആധുനികമായ സൗകര്യങ്ങൾ ഉപയോഗിച്ച് പടക്കനിർമാണമാണ് വേണ്ടത്.
വെടിക്കെട്ട് നിരോധിക്കണം എന്നല്ല. മിതമായ രീതിയിൽ അപകടകരമല്ലാത്ത രീതിയിൽ നടത്തണം. മരണം മുന്നിൽ കണ്ട് അസ്വദിക്കേണ്ടത് അല്ല വെടിക്കെട്ടെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു. എല്ലാവർക്കും ആഘോഷിച്ച് അസ്വദിക്കാനുള്ളതാണെന്നും സുനിൽ കുമാർ പറഞ്ഞു.