
ഓണമെത്തിയത്തോടെ സജീവമാവുകയാണ് വാഴക്കുല വിപണി. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിലയും വിപണിയും സജീവമായതിൻ്റെ സന്തോഷത്തിലാണ് കൊച്ചിയിലെ കച്ചവടക്കാർ. കഴിഞ്ഞ വർഷത്തെക്കാൾ മികച്ച വിപണിയാണ് ഇതെന്നാണ് കച്ചവടക്കാർ പറയുന്നത്. ഓണം വിപണിയിൽ വാഴക്കുലയിലെ പ്രധാനിയായ ഞാലി പൂവന് ഒരാഴ്ച മുമ്പ് 60 രൂപയായിരുന്നു വില. എന്നാലിപ്പോൾ അത് 35 ആയി കുറഞ്ഞു. വില കുറഞ്ഞതോടെ ആവശ്യക്കാരും കൂടി. ഇറക്കിയ ലോഡ് തികയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് കച്ചവടക്കാർ പറയുന്നു.
തിരുവോണ ദിവസത്തെ ആവശ്യത്തിനായി പരമാവധി ലോഡ് എത്തിക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ. മുൻ വർഷത്തെ അപേക്ഷിച്ചു കച്ചവടത്തിൽ വൻ വർധനവാണെന്ന് കൊച്ചി മാർക്കറ്റിലെ ഹോൾസെയിൽ കച്ചവടക്കാരനായ റഷീദ് പറഞ്ഞു.
ഇത്തവണയും ഓണ വിപണിക്കായി വാഴക്കുലകൾ എത്തിയത് തമിഴ്നാട്ടിൽ നിന്നാണ്. ഉപ്പേരിക്കുള്ള നേന്ത്രക്കായ കൂടുതലും എത്തുന്നത് പാലക്കാട് നിന്നാണ്. പുലർച്ചെ 2 മണിയോടെ എത്തുന്ന കുലകൾ ഉച്ചയോടെ വിറ്റ് തീരും. ഹോട്ടൽ, കാറ്ററിംഗ് ഉടമകളും മറ്റ് ആവശ്യക്കാരും എത്തുന്നതോടെ കച്ചവടം പൊടി പൊടിക്കുകയാണ്.